14 November 2017

ഖുർആൻ യുക്തിചിന്തയിലൂടെ

ഖുര്‍ആന്‍ അവതരിക്കപ്പെട്ട  കാലത്ത്  അതിനോട്  കിടപിടിക്കുന്ന   മറ്റൊരു ഗ്രന്ഥം  ഒരു അറബിയെക്കൊണ്ടും  രചിക്കാന്‍ കഴിഞ്ഞില്ല  എന്നത്  പശ്ചാത്യനും  പൌരസ്ത്യനും  ഒരുപോലെ അംഗീകരിക്കുന്ന  സത്യമാണ്.  അതുപോലത്തെ  ഒന്ന് അക്കാലത്ത് രചിക്കപ്പെട്ടിരുന്നു    എങ്കില്‍  ഖുര്‍ആന്‍  പോലെ  ആ ഗ്രന്ഥവും  ഇന്ന് നിലനിന്നിരുന്നു.     

ഖുര്‍ആന്‍ അല്ലാഹുവില്‍ നിന്നല്ല ഒരു മനുഷ്യനില്‍ നിന്നാണ് എങ്കില്‍  അതുപോലത്തെ ഒരു ഗ്രന്ഥം  കൊണ്ട് വരൂ  അതിലെ ഒരു അദ്ധ്യായം പോലത്തെ ഒരു അദ്ധ്യായം കൊണ്ട് വരൂ എന്നൊക്കെ ഖുര്‍ആന്‍ ആവശ്യപ്പെട്ടു.  ആ  വെല്ലുവിളിയെ കുറിച്ച്   അക്കാലത്ത്  ആരും അറിഞ്ഞില്ല എന്ന് കരുതാന്‍ ന്യായമില്ല.   കാരണം  അക്കാലത്ത് ആ വെല്ലുവിളി   ഏറ്റെടുത്തു  പലരും  ദയനീയമായി പരാജയപ്പെട്ടതാണ്.    ഈ വസ്തുതകള്‍  താഴെ പറയുന്ന  കാര്യങ്ങള്‍ യുക്തി ചിന്തയിലൂടെ കണ്ടെത്താന്‍ നമ്മെ പ്രേരിപ്പിക്കുന്നു.

1. ഖുര്‍ആന്‍ അറബികളില്‍ പെട്ട  ആരില്‍ നിന്നുമല്ല വിരചിതമായത്  എന്നത് ഉറപ്പാണ്. കാരണം  ഖുര്‍ആന്‍ സകല അറബികളെയുമാണ്  ഖുര്‍ആന്‍ പോലെ  ഒന്ന് രചിക്കാന്‍ വേണ്ടി  വെല്ലുവിളിച്ചത്.

2.  ഖുര്‍ആന്‍ അനറബികളില്‍ പെട്ട  ആരില്‍  നിന്നുമല്ല വിരചിതമായത്   എന്നതും വ്യക്തമാണ്‌.  കാരണം അറബികള്‍ക്ക് കഴിയാത്തത് അനറബികള്‍ക്ക് കഴിയില്ലല്ലോ.  ഖുര്‍ആന്‍ പോലെ  ഒന്ന് രചിക്കണമെങ്കില്‍  അറബിക് ഭാഷയില്‍ വൈദഗ്ദ്യം അത്യാവശ്യമാണ്. 

3. ഖുര്‍ആന്‍ മുഹമ്മദ് നബിയില്‍ നിന്നല്ല എന്നതും വ്യക്തമാണ്‌.  കാരണം  ഒന്നാമതായി മുഹമ്മദ് നബി അത് തന്നില്‍ നിന്നാണ് എന്ന് അവകാശപ്പെട്ടിട്ടില്ല.   രണ്ടാമതായി മുഹമ്മദ് നബിയും ഒരു അറബിയാണ്. മുഹമ്മദ് നബിയെക്കാള്‍  അറബിക് ഭാഷയില്‍  വൈദഗ്ദ്യം  ഉണ്ടായിരുന്നവര്‍  ശ്രമിച്ചിട്ട് കഴിയാത്തത് മുഹമ്മദ് നബിക്കും കഴിയില്ല.  മൂന്നാമതായി   മുഹമ്മദ് നബി ജീവിതത്തില്‍ പല ദുരിതങ്ങളും അനുഭവിച്ചപ്പോഴും  ഖുര്‍ആനില്‍  അതിന്‍റെ  വൈകാരിക  പ്രകടനങ്ങള്‍ ഒന്നുമില്ല.  നാലാമതായി   മുഹമ്മദ് നബി വ്യക്തിപരമായി സംസാരിച്ചത് ഹദീസുകള്‍ എന്ന പേരില്‍ വേറെ സമാഹരിക്കപ്പെട്ടു.  ആ നബി വചനങ്ങള്‍ ഭാഷയിലോ ശൈലിയിലോ സൌന്ദര്യത്തിലോ   ഖുര്‍ആനോട് കിടപിടിക്കുന്നതല്ല.  മുഹമ്മദ് നബിയുടെ ഭാഷയും ശൈലിയും  നാം കാണുന്നത് ഹദീസുകളിലാണ്.  അതില്‍ നിന്ന്  വ്യത്യസ്തമാണ്  ഖുര്‍ആന്‍.  

4.  ഖുര്‍ആന്‍ മനുഷ്യനല്ലാത്ത  മറ്റു വല്ല ജീവിയില്‍ നിന്നും വിരചിതമായത്  ആണ് എന്ന്   കരുതാനും കഴിയില്ല. കാരണം  മറ്റു വല്ല  ജീവികളും     ഗ്രന്ഥങ്ങള്‍ രചിക്കുന്നത്‌  കഴിഞ്ഞ കാലങ്ങളിലോ  ഇന്നോ തെളിയിക്കപ്പെട്ട  ഒന്നല്ല.  

5. നിരക്ഷരനായിരുന്ന   മുഹമ്മദ്  നബി സ്വന്തം വചനങ്ങള്‍  എഴുത്ത് അറിയാവുന്ന   ആര്‍ക്കെങ്കിലും പറഞ്ഞു കൊടുത്തു എഴുതിച്ചത് ആകാനും  സാധ്യതയില്ല.   കാരണം മുഹമ്മദ് നബി പറഞ്ഞു കൊടുത്താല്‍  അതിന്‍റെ ശൈലി  ഹദീസുകളിലെ  പോലെ  വരണ്ട അറബി ശൈലി  തന്നെയേ  ആകൂ.  ഖുര്‍ആനില്‍  ആകട്ടെ ജീവസ്സുറ്റ ഭാഷയാണ് ഉള്ളത്.   ഇനി മുഹമ്മദ് നബി പറഞ്ഞു കൊടുത്ത ആശയങ്ങള്‍ കഴിവുള്ള വല്ലവരും  എഴുതിയത്  ആയിരുന്നു  എങ്കില്‍  അയാള്‍ക്ക്   ഖുര്‍ആന്‍  പോലെ മറ്റൊന്നും എഴുതാന്‍ കഴിയുമായിരുന്നു.    ആശയങ്ങള്‍   അന്നത്തെ തൌറാത്തില്‍  നിന്ന് എടുത്താല്‍ മതിയായിരുന്നു.    മാത്രമല്ല   അത്തരം കഴിവുള്ളവര്‍  അക്കാലത്ത് വേറെയും  ഉണ്ടാകുമല്ലോ.  അവര്‍ക്കും  അതിനെ അനുകരിക്കാമായിരുന്നു.   അങ്ങനെ അനുകരിക്കപ്പെട്ടത്‌  നാം കാണുന്നില്ല.  

6.   ഖുര്‍ആന്‍  പോലെ ഒന്ന്  രചിക്കാനുള്ള ഖുര്‍ആന്റെ വെല്ലുവിളി  ഏറ്റെടുക്കാന്‍  കഴിയാതിരുന്നത്    അക്കാലക്കാരില്‍ കഴിവുള്ള  ആരും   ഇല്ലാതിരുന്നിട്ടാണ്  എന്ന് പറയാനും  കഴിയില്ല.  കാരണം അറബി ഭാഷയും  അറബികളും   അറബി ഭാഷാ വിദഗ്ദരും   ഖുര്‍ആന്‍ അവതരിച്ചതു  മുതല്‍    ഇന്നുവരെ  എന്നും നിലനിന്നിട്ടുണ്ട്.  പതിനാലു നൂറ്റാണ്ടിനു ഇടയ്ക്ക്   ഖുര്‍ആനു സമാനമായ മറ്റൊരു ഗ്രന്ഥം രചിക്കാന്‍ പ്രാപ്തിയുള്ള   ഒരാള്‍ പോലും ഭൂമുഖത്   ജനിച്ചില്ല   എന്നത്  ഇനിയും  അങ്ങനെ ഒരാള്‍  ജനിക്കില്ല   എന്ന്  സൂചിപ്പിക്കുന്നു.    

 എല്ലാം വിരല്‍ ചൂണ്ടുന്നത്  ഖുര്‍ആന്‍  ആരില്‍ നിന്നാണ് എന്ന് ഖുര്‍ആന്‍ തന്നെ പറഞ്ഞതിലേക്ക്  ആണ്.  

تنزيل  من الرب العالمين

ലോകങ്ങളുടെ  റബ്ബില്‍  നിന്ന്   അവതീര്‍ണ്ണമായത്.

അൻസാർ  അലി  നിലമ്പൂർ

No comments:

Post a Comment

Note: only a member of this blog may post a comment.