5 June 2018

ഖുർആനും ശാസ്ത്രവും

ശാസ്ത്രം  അടുത്ത കാലത്തായി കണ്ടെത്തിയ    എന്നാൽ  വിശുദ്ധ ഖുർആനിൽ  ആയിരത്തി നാന്നൂറിൽ പരം വർഷങ്ങൾക്ക് മുമ്പെ പരാമർശിച്ചതുമായ   കാര്യങ്ങളെ കുറിച്ചൊരു  വിവരണം നൽകാൻ  ജെഫു ജൈലാഫ് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ വിശദീകരിക്കുന്ന  പുസ്തകങ്ങളും പ്രഭാഷണങ്ങളും  സൈറ്റുകളും അനവധിയാണ്.   ഇവിടെ  വലിയൊരു വിവരണത്തിന് മുതിരുന്നില്ല.   അഞ്ച് കാര്യങ്ങൾ മാത്രം പരിചയപ്പെടുത്തുകയാണ്

1. ശിശുവിന്റെ    ലിംഗ നിർണ്ണയം
----------------------------------------
പുരുഷ ബീജത്തിൽ  XY  ക്രോമോ സോമുകളും   സ്ത്രീയുടെ  അണ്ഡത്തിൽ XX  ക്രോമോ സോമുകളും ഉണ്ടെന്ന് ശാസ്ത്രം  അടുത്ത കാലത്ത്  തെളിയിച്ചു.    പുരുഷ  ബീജം അണ്ഡവുമായി ചേരുമ്പോൾ  അതിലെ   X ക്രോമോസോം ആണ്  സ്ത്രീയുടെ അണ്ഡത്തിലെ  X ക്രോമോ സോമുമായി ചേരുന്നതെങ്കിൽ  ഉണ്ടാകുന്ന ശിശു പെണ്ണായിരിക്കും.  എന്നാൽ പുരുഷന്റെ  Y ക്രോമോസോം ആണ്  സ്ത്രീയുടെ  X ക്രോമോസോമുമായി ചേരുന്നതെങ്കിൽ   ഉണ്ടാകുന്ന ശിശു ആണായിരിക്കും. ചുരുക്കി പറഞ്ഞാൽ  ശിശു ആണോ പെണ്ണോ എന്ന് നിർണ്ണയിക്കുന്നതിൽ സ്ത്രീക്ക് പങ്കില്ല.   പുരുഷന്റെ ബീജം മാത്രമാണ് അതു നിർണ്ണയിക്കുന്നത്. ഇക്കാര്യം ശാസ്ത്രം അടുത്ത കാലത്താണ് കണ്ടു പിടിച്ചത് എങ്കിലും വിശുദ്ധ ഖുർആൻ  അതു  മുമ്പെ പറഞ്ഞു. 

അല്ലാഹു പറയുന്നു : "സ്രവിക്കപ്പെടുന്ന പുരുഷ ബീജത്തിൽ നിന്നും  ആൺ, പെൺ  എന്നീ രണ്ട് ഇണകളെ അവൻ സൃഷ്ടിച്ചു " (ഖുർആൻ53:45,46)

2. ഗർഭാശയത്തിലെ  അവസ്ഥകൾ
-----------------------------------------------
മാതാവിന്റെ  ഗർഭാശയത്തിൽ  ഒരു ശിശു എങ്ങനെ രൂപപ്പെടുന്നു  എന്ന് അടുത്ത കാലത്താണല്ലോ ശാസ്ത്രം വിവിധതരം   സ്കാൻ ഇമേജസുകളിൽ   കൂടി   മനസിലാക്കിയത്.   ബീജം, ഭ്രൂണം, മാംസ പിണ്ഡം,  അസ്ഥികൂടം,  അപൂർണ്ണ ശിശു, പൂർണ്ണ ശിശു    എന്നിങ്ങനെ പല ഘട്ടങ്ങളിലായിട്ടാണ് ഒരു മനുഷ്യ ശിശു ഗർഭാശയത്തിൽ  രൂപമെടുക്കുന്നത് എന്ന്  ശാസ്ത്രം  മനസിലാക്കി.  ഈ ഘട്ടങ്ങളൊക്കെ  വിശുദ്ധ ഖുർആൻ വളരെ മുമ്പെ പഠിപ്പിച്ചതാണ്.  അല്ലാഹു പറയുന്നു : "തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്‍റെ സത്തില്‍ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായി അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു.  പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസ പിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന് നാം ആ മാംസപിണ്ഡത്തെ അസ്ഥി കൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം ആ  അസ്ഥി കൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടി  കര്‍ത്താവായ അല്ലാഹു അനുഗ്രഹ പൂര്‍ണ്ണനായിരിക്കുന്നു" (ഖുർആൻ 23: 12-14)

3. മഹാ  സ്ഫോടനവും വികാസവും
---------------------------------------------
1382 കോടി വർഷമാണ് പ്രപഞ്ചത്തിന്റെ പഴക്കം എന്ന് ജ്യോതി ശാസ്ത്ര നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു. പ്രപഞ്ചത്തിന്റെ ഉദ്ഭവത്തിന് കാരണമായ പ്രതിഭാസം മഹാ പൊട്ടിത്തെറിക്കൽ  (ബിഗ് ബാങ്) എന്നാണ് അറിയപ്പെടുന്നത്.  ഇന്ന് കാണുന്ന  പ്രപഞ്ചത്തിലെ എല്ലാ ദ്രവ്യവും ഊർജ്ജവും അനന്തമായ സാന്ദ്രതയിൽ കേന്ദ്രീകരിക്കപ്പെട്ടിരുന്ന അവസ്ഥയിലാണത് പൊട്ടിത്തെറിച്ചത്  . മഹാ സ്ഫോടനത്തിന് ശേഷം പ്രപഞ്ചം ഇന്നത്തെ അവസ്ഥയിലേക്ക് വികസിക്കുവാൻ തുടങ്ങി. അത് ഇന്നും തുടരുന്നു  എന്ന്  ശാസ്ത്രം  കരുതുന്നു. ഈ  പൊട്ടിത്തെറിയും  വികസിക്കലും   വിശുദ്ധ ഖുർആനിൽ  നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ പഠിപ്പിക്കപ്പെട്ടു.  അല്ലാഹു പറയുന്നു :

 "ആ കാശങ്ങളും ഭൂമിയും കൂടി ചേര്‍ന്നതായിരുന്നു വെന്നും, എന്നിട്ട് നാം അവയെ വേര്‍പെടുത്തുകയാണു   ഉണ്ടായതെന്നും നിഷേധിക്കുന്നവർ   കണ്ടില്ലേ?" (ഖുർആൻ  21:30)

"പ്രപഞ്ചമാകട്ടെ നാം അതിനെ ശക്തികളാൽ നിർമ്മിച്ചിരിക്കുന്നു, തീർച്ചയായും നാമതിനെ വികസിപ്പിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു " (ഖുർആൻ 51:47)

4. ജലങ്ങൾക്കിടയിലെ മറകൾ
-------------------------------------------
ജലത്തിന്റെ   ചൂട്,   ഉപ്പിന്റെ അളവ്,   സാന്ദ്രത  എന്നിവയുടെ കാര്യത്തിൽ വ്യത്യസ്തമായ   രണ്ട് സമുദ്രങ്ങൾ കൂടി ചേരുന്നിടത്തു അവയെ വേർതിരിക്കുന്ന ഒരു അദൃശ്യ മറയുണ്ടെന്നു  ശാസ്ത്രം ഈയിടെയാണ് കണ്ടെത്തിയത്.   അതുപോലെ ശുദ്ധ ജലമുള്ള  പുഴയിലെ വെള്ളം  സമുദ്രത്തിലേക്ക്   ചേരുന്നിടത്തും ഇങ്ങനെയൊരു പ്രതിഭാസം കണ്ടെത്തി.   ഇത് നഗ്ന നേത്രങ്ങൾ കൊണ്ട് പണ്ട് മനസിലാക്കുക സാധ്യമല്ലായിരുന്നു.   എന്നാൽ നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ ഇത് ഖുർആനിൽ പഠിപ്പിക്കപ്പെട്ടു.  അല്ലാഹു പറയുന്നു :

 "രണ്ട് സമുദ്രങ്ങളെ  തമ്മില്‍ കൂടിച്ചേരത്തക്ക വിധം അവന്‍ അയച്ചുവിട്ടിരിക്കുന്നു.  അവ രണ്ടിനുമിടക്ക് അവ അന്യോന്യം അതിക്രമിച്ച് കടക്കാതിരിക്കത്തക്ക വിധം ഒരു മറയുണ്ട്" (ഖുർആൻ  55: 19-20)

 "രണ്ട് ജലാശയങ്ങളെ സ്വതന്ത്രമായി ഒഴുകാന്‍ വിട്ടവനാകുന്നു അവന്‍. ഒന്ന് ശുദ്ധജലം, മറ്റൊന്ന് അരോചകമായി തോന്നുന്ന ഉപ്പു വെള്ളവും. അവ രണ്ടിനുമിടയില്‍ ഒരു മറയും ശക്തിയായ ഒരു തടസ്സവും അവന്‍ വെച്ചിരിക്കുന്നു". 
(ഖുർആൻ 25: 53)

5. തേൻ  തരുന്ന പെൺ തേനീച്ചകൾ
-------------------------------------------------
തേനീച്ചകളുടെ കൂട്ടത്തിൽ  ആൺ പെൺ ഇണകൾ ഉണ്ടെന്നും   അതിൽ പെൺ തേനീച്ചകളാണ്  തേനറകൾ നിർമ്മിക്കുന്നതും    സഞ്ചരിച്ചു കൊണ്ട് മധുര പദാർത്ഥങ്ങളും പൂമ്പൊടിയും ശേഖരിക്കുന്നതെന്നും  അവയാണ് തേൻ ഉത്പാദിപ്പിക്കുന്നതെന്നും  ശാസ്ത്രം അടുത്ത കാലത്താണ് കണ്ടെത്തിയത്. എന്നാൽ വിശുദ്ധ ഖുർആനിൽ   മുമ്പെ   ഇതൊക്കെ ചെയ്യാൻ  പെൺ തേനീച്ചകളോട്   ആണ്  അല്ലാഹു കൽപ്പിച്ചത്  എന്നുണ്ട്.    അല്ലാഹു പറയുന്നു :

"നിന്‍റെ റബ്ബ്  തേനീച്ചയ്ക്ക് ഇപ്രകാരം ബോധനം നല്‍കിയിരിക്കുന്നു: മലകളിലും മരങ്ങളിലും മനുഷ്യര്‍ കെട്ടിയുയര്‍ത്തുന്നവയിലും നീ വീടുകളുണ്ടാക്കുക.  പിന്നെ എല്ലാതരം ഫലങ്ങളില്‍ നിന്നും നീ ഭക്ഷിക്കുക. എന്നിട്ട് നിന്‍റെ റബ്ബ്  സൌകര്യ  പ്രദമായി ഒരുക്കി ത്തന്നിട്ടുള്ള മാര്‍ഗങ്ങളില്‍ നീ പ്രവേശിക്കുക. അവയുടെ ഉദരങ്ങളില്‍ നിന്ന് വ്യത്യസ്ത വര്‍ണങ്ങളുള്ള പാനീയം പുറത്ത് വരുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശമനം ഉണ്ട്‌. ചിന്തിക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ തെളിവുണ്ട്"  (ഖുർആൻ  16:68, 69)

ഈ വചനത്തിൽ  സ്ത്രീകളോട് കൽപ്പിക്കാൻ വേണ്ടി അറബി ഭാഷയിൽ ഉപയോഗിക്കുന്ന    ക്രിയാ രൂപങ്ങൾ ആണ് അല്ലാഹു ഉപയോഗിച്ചിട്ടുള്ളത്.

ശാസ്ത്രം  വികാസം പ്രാപിക്കാതിരുന്ന   നൂറ്റാണ്ടുകൾക്ക് മുമ്പ് ഖുർആൻ പറഞ്ഞ ശാസ്ത്ര സത്യങ്ങൾ ഇനിയും എമ്പാടുമുണ്ട്.  അന്വേഷിക്കുന്നവർക്ക് ഇക്കാലത്ത് അവ കണ്ടെത്താൻ പ്രയാസമില്ല.  

അൻസാർ അലി നിലമ്പൂർ

No comments:

Post a Comment

Note: only a member of this blog may post a comment.