6 June 2018

മുഹമ്മദ് നബിയുടെ വരുമാനം

ഒരു യുക്തിവാദി സഹോദരന്‍ മുഹമ്മദ് നബിയുടെയും കുടുംബത്തിന്‍റെയും വരുമാന മാര്‍ഗത്തെ കുറിച്ച് തനി നിന്ദയോടെ എഴുതിയത് വായിക്കാനിടയായി.  ആ സഹോദരനെ മുഹമ്മദ്‌ നബി  എന്താണ് ചെയ്തത് എന്ന് മനസ്സിലായില്ല. യുക്തിവാദി സഹോദരങ്ങളെ, നിങ്ങള്‍ മുഹമ്മദ്‌ നബിയെ വിമര്‍ശിച്ചു കൊള്ളൂ, എന്തിനാണ് വൃത്തികെട്ട ശൈലിയില്‍ നിന്ദിക്കുന്നത്. അതിന്‍റെ ആവശ്യം എന്താണ് എന്ന് മനസ്സിലാകുന്നില്ല. അത് നിങ്ങളുടെ ഒരു പൊതു അജണ്ടയാണോ...?.  പ്രസ്തുത യുക്തിവാദി സഹോദരന് ഒരു മറുപടി കൊടുക്കാം എന്ന് കരുതി. 

എന്തായിരുന്നു മുഹമ്മദ്‌ നബിയുടെ  വരുമാന മാര്‍ഗം....?. മുസ്ലിമീങ്ങള്‍ക്ക് തന്നെ അറിയാത്ത പോലാണ് അക്കാര്യം. ഭൂരിപക്ഷം മുസ്ലീങ്ങളുടെ മനസ്സിലും മുഹമ്മദ് നബി   ഒരു പട്ടിണി കഥാപാത്രമാണ്. പട്ടിണി അവിടുത്തെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. ഇല്ലെന്നു പറയുന്നില്ല. പക്ഷെ എന്നും വെറും പട്ടിണിയും  കൊണ്ടായിരുന്നില്ല മുഹമ്മദ് നബിയും  കുടുംബവും ജീവിച്ചത്. മുഹമ്മദ് നബി  ഒരിക്കലും ഇസ്ലാമിനെ വിറ്റ് ഉപജീവനം കണ്ടെത്തിയിരുന്നില്ല എന്ന് നമുക്കറിയാം. പള്ളീയില്‍ ഇമാം ആയതിനും ഖാളി ആയതിനും  രാഷ്ട്രം ഭരിച്ചതിനും ജനത്തെ ഖുര്‍ആന്‍ പഠിപ്പിച്ചതിനും... ഒന്നിനും   പ്രവാചകന്‍  കൂലി വാങ്ങിയ ചരിത്രമില്ല. എനിക്കുള്ള കൂലി അല്ലാഹുവിങ്കല്‍ ആണ് എന്ന് പ്രഖ്യാപിക്കാനാണ് ഖുര്‍ആന്‍ പ്രവാചകനോട് പറഞ്ഞത്.

മുഹമ്മദ് നബി  എങ്ങനെ ജീവിത വരുമാനം കണ്ടെത്തി എന്ന് ചരിത്രത്തില്‍ നിന്ന് പഠിക്കുക തന്നെ വേണം. ഹദീസുകളില്‍ ഇല്ലാത്ത ഒന്നും പറയാന്‍ എനിക്ക് ഉദ്ദേശ്യമില്ല. ചെറുപ്പത്തില്‍ മുഹമ്മദ് നബിക്ക്  ജോലി ഖുറൈഷി പ്രമാണിമാരുടെ ആട് മേയ്ക്കല്‍ ആയിരുന്നു. മറ്റു പല പ്രവാചകന്മാരെ പോലെയും കൂലി  വാങ്ങി തന്നെയാണ് അത് ചെയ്തത്. അവിടുന്നു  വലുതായപ്പോള്‍ മറ്റു ഖുറൈശികളെ പോലെ കച്ചവടം ചെയ്യാന്‍ തുടങ്ങി. ഖുറൈശികൾ മൊത്തത്തിൽ  അന്ന് കച്ചവടക്കാരാണ്. മുഹമ്മദ് നബി  കൂലിക്ക് കച്ചവടം ചെയ്തു, അല്ലാതെയും  ചെയ്തു. അങ്ങനെ ഒരു കച്ചവട ഇടപാടിനു ഇടയിലാണ് ഖദീജ(റ)യെ വിവാഹം ചെയ്തത്. അവര്‍   പണക്കാരി ആയിരുന്നു. അപ്പോള്‍ മുഹമ്മദ്   നബിക്ക് ബിസിനസ് ഒന്നൂകൂടി എളുപ്പായി. ഖദീജ നബിയോട് കാണിച്ച സഹകരണം ചരിത്രത്തില്‍ തുല്യതയില്ലാത്തതാണ്. മദീന ഹിജ്രക്ക് മുമ്പുവരെ മുഹമ്മദ് നബിക്ക്   കച്ചവടവും കച്ചവട യാത്രകളും തന്നെ ആയിരുന്നു ഉപജീവന മാര്‍ഗം .

ഹിജ്ര ചെയ്തു മുഹമ്മദ് നബി   മദീനയില്‍ എത്തിയല്ലോ. അവിടെയുള്ളത് അന്‍സാരികള്‍ (റ) ആണ്.  മക്കയില്‍ നിന്ന് ഹിജ്ര ചെയ്തു വന്നവരെ സ്വന്തം ജീവനായി കരുതി സംരക്ഷിച്ച ടീമാണ് അവര്‍, മുഹമ്മദ്  നബിക്ക് വേണ്ടി ജീവന്‍ കളയാന്‍ തയാറായവര്‍. അതിനാൽ    മുഹമ്മദ്   നബിക്ക് വേണ്ട ഭക്ഷണവും വസ്ത്രവും മറ്റു സൌകര്യങ്ങളും  ഒരു പ്രശ്നമെ  ആയില്ല.   നബിയുടെ കാര്യങ്ങള്‍ മുഴുവന്‍ അബൂ അയൂബില്‍ അന്‍സാരി(റ) ഏറ്റെടുത്തു നടത്തി. എന്നാലും മറ്റു അന്‍സാരികള്‍ ചുമ്മാ ഇരുന്നില്ല. അവര്‍ പ്രവാചകന് വേണ്ടി നിരന്തരം ഭക്ഷണം പാചകം ചെയ്തും മറ്റു സമ്മാനങ്ങള്‍ നല്‍കിയും പോന്നു.

സകാത്ത് പ്രവാചകന് അല്ലാഹു നിഷിദ്ധമാക്കി. കാരണം പറഞ്ഞത് അത് ജനത്തിന്‍റെ സമ്പത്തിലെ മാലിന്യമാണ് എന്നായിരുന്നു. നബിക്കും    പള്ളിയില്‍ താമസിച്ചിരുന്ന എഴുപത്തി ചില്വാനം അഗതികള്‍ക്കും ഭക്ഷണവും വസ്ത്രവും അന്‍സാരികള്‍ നല്‍കിപ്പോന്നു. ഡെയിലി പ്രവാചകന് പാല്‍ എത്തിച്ചു കൊടുത്തിരുന്ന ഒരു സ്വഹാബി ഉണ്ടായിരുന്നു. നബിക്ക് കിട്ടിയ സമ്മാനങ്ങളുടെ കൂട്ടത്തില്‍ കറവ ആടുകളും ഒട്ടകങ്ങളുമായിരുന്നു കൂടുതല്‍. അവയുടെ പാല്‍ കൊണ്ട് തന്നെ പ്രവാചക കുടുംബം സുഭിക്ഷമായി ജീവിച്ചു പോന്നു. സമ്മാനം കിട്ടുന്ന പോലെ തന്നെ നബി  എമ്പാടും  സമ്മാനം തിരിച്ചും  കൊടുത്തു.  അവിടുത്തേക്ക്‌ സമ്പത്ത് കൂട്ടി വെക്കുന്നത് ഇഷ്ടമായിരുന്നില്ല. ചില പ്രവാചക പത്നിമാര്‍ സമ്പന്നകള്‍ ആയിരുന്നു. അവരില്‍ തോട്ടങ്ങള്‍ ഉള്ളവര്‍ ഉണ്ടായിരുന്നു. അല്ലാത്ത സമ്പത്ത് ഉള്ളവരും ഉണ്ടായിരുന്നു.

മദീനയില്‍ പ്രവാചകന്‍ ആയിരിക്കെ തന്നെ മുഹമ്മദ് നബി  കച്ചവടങ്ങള്‍ നടത്തിയതും ഹദീസില്‍ കാണാം. പ്രവാചകന്‍ യുദ്ധം ചെയ്തു. എല്ലാ പടയാളികളെയും പോലെ പ്രവാചകനും യുദ്ധ മുതല്‍ ഓഹരി കിട്ടി. യുദ്ധം കുറെ നടന്നല്ലോ. വിജയങ്ങളും എമ്പാടും ഉണ്ടായി. ഉഹുദു യുദ്ധത്തില്‍ മുസ്ലീങ്ങളുടെ ഭാഗത്ത്‌ നിന്നുകൊണ്ട് ഒരു ജൂതന്‍ മുസ്ലീങ്ങളെ സഹായിക്കാന്‍ വേണ്ടി യുദ്ധം ചെയ്തിരുന്നു. ആ മഹാന്‍ അവസാനം മുസ്ലിമായി എന്നും ചരിത്രമുണ്ട് .  അദ്ദേഹം വലിയ സമ്പന്നന്‍ ആയിരുന്നു. മുഖൈരിഖ് (റ) എന്നായിരുന്നു പേര്‍. അദ്ദേഹം യുദ്ധത്തില്‍ രക്തസാക്ഷി ആയപ്പോള്‍ നബിക്ക് തന്‍റെ ഏഴു തോട്ടങ്ങള്‍ സമ്മാനം നല്‍കിയാണ്‌ മരിച്ചത്. അത് മതിയായിരുന്നു പ്രവാചകനും കുടുംബത്തിനും ജീവിക്കാന്‍. പക്ഷെ മുഹമ്മദ് നബി  ദാരിദ്ര്യം ഭയക്കാതെ അടിച്ചു വീശുന്ന കാറ്റിനെ പോലെ ധര്‍മ്മം ചെയ്തു.  ഒരിക്കല്‍ ജമാഅത് നമസ്കാരം കഴിഞ്ഞ് എണീറ്റ്‌ ഓടിയ നബിയോട് സ്വഹാബികള്‍ എവിടെപ്പോയെന്ന് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി  സമ്മാനം കിട്ടിയ സ്വര്‍ണ്ണം ദാനം ചെയ്യാന്‍ പോയാതാണ്  അത് നമസ്കാരത്തില്‍ നിന്ന് തന്റെ   ശ്രദ്ധ തെറ്റിച്ചു എന്നായിരുന്നു. 

കിട്ടിയ വരുമാനത്തേക്കാള്‍ അധികമായി ദാനം നല്‍കുന്ന സ്വഭാവം ആയതുകൊണ്ട് പ്രത്യേകിച്ച് വമ്പിച്ച സ്വത്തുക്കള്‍ ഒന്നും ബാക്കി  വെക്കാതെയാണ് മുഹമ്മദ് നബി  വഫാതായത്. അവിടുന്ന് വമ്പിച്ച പട്ടിണി അനുഭവിച്ചു ജൂതന്‍റെ അടുക്കല്‍ നിന്ന്  കടം മേടിച്ചിട്ടുണ്ട്. അതുപോലെ തന്നെ  സുഭിക്ഷതയും അനുഭവിച്ചിട്ടുണ്ട്. മുഹമ്മദ് നബി  സമ്പൂര്‍ണ്ണ മനുഷ്യനായിരുന്നു. ജീവിതത്തിലെ എല്ലാം അനുഭവിച്ച പച്ച മനുഷ്യന്‍. അവിടുന്ന് ബാക്കി വെച്ചു പോയ ധനം ഇസ്ലാമിക ജ്ഞാനമാണ്. അതിന്‍റെ അനന്തരക്കാര്‍  പണ്ഡിതര്‍ ആണ് എന്ന് അവിടുന്ന് പഠിപ്പിച്ചു (തിര്‍മിദി). 

അൻസാർ അലി നിലമ്പൂർ

No comments:

Post a Comment

Note: only a member of this blog may post a comment.