22 June 2018

മുഹമ്മദ് നബിയുടെ വിശുദ്ധി

മുഹമ്മദ് നബിയെ  വളരെ മോശമായി ചിത്രീകരിക്കൽ  ഇസ്‌ലാം മതത്തോട് അന്ധമായ വിരോധമുള്ള നമ്മുടെ നാട്ടിലെ  നിരീശ്വര-യുക്തി വാദികളുടെ  ശീലമാണ്.  തോമസ് കാർലൈൽ, ലിയോ ടോൾസ്റ്റോയ്, ജോർജ് ബർണാഡ് ഷാ, കരൻ ആംസ്ട്രോങ്,  വിവേകാനന്ദ സ്വാമികൾ...   എന്നിങ്ങനെ എത്രയോ  അമുസ്ലീങ്ങളായ മഹൽ വ്യക്തിത്വങ്ങൾ  മുഹമ്മദ്  നബിയെ  നന്നായി പഠിച്ചു മികച്ച  അഭിപ്രായം  പറഞ്ഞിട്ടുണ്ട്. എന്നാലും  ഇസ്‌ലാം വിരോധം കൊണ്ടു ഭ്രാന്ത് പിടിച്ചവർ മുഹമ്മദ് നബിയെ കുറിച്ചു  നല്ലതൊന്നും പറയാതിരിക്കാൻ ശ്രദ്ധിക്കുന്നുവെന്നു മാത്രമല്ല,  വളരെ മോശമായി നിന്ദിക്കുകയും ചെയ്യുന്നു. പല മഹാന്മാരും നബിയെ നിരൂപണം ചെയ്തിട്ടുണ്ട്. എന്നാൽ  നിരൂപണവും നിന്ദയും നമുക്ക് തിരിച്ചറിയാൻ കഴിയും.

മുസ്ലീങ്ങളിൽ ചിലരെങ്കിലും  നബി നിന്ദാ പ്രചാരണങ്ങളിൽ  പെട്ടുപോയി  മുഹമ്മദ് നബിയെ കുറിച്ചു  മോശം  വിചാരിക്കാൻ സാധ്യതയുണ്ട്. അതിനാൽ  ഓരോ മുസ്ലിമും  മുഹമ്മദ് നബിയുടെ സ്വഭാവ വിശുദ്ധിയെ കുറിച്ചു  പഠിച്ചു അവിടുത്തെ കുറിച്ചു നല്ലൊരു ധാരണ ഉണ്ടാക്കേണ്ടതുണ്ട്.  മുഹമ്മദ് നബിയെ കുറിച്ചു  മോശം വിചാരിക്കൽ  ഈമാനിലുള്ള കളങ്കമാണ് എന്നു മനസ്സിലാക്കണം.  മുഹമ്മദ് നബിയെ കുറിച്ചു പഠിക്കാൻ  അവിടുത്തെ വികൃത വൽക്കരിച്ചു രചിക്കപ്പെട്ട  കൃതികൾ അവലംബിക്കാനും പറ്റില്ല.  

മുഹമ്മദ് നബി  ലോകർക്ക് കാരുണ്യമായാണ്  നിയോഗിക്കപ്പെട്ടത്  എന്നു  അല്ലാഹു  ഖുർആനിൽ  പറയുന്നു.  അവിടുന്നു മഹത്തായ  സ്വഭാവ ഗുണങ്ങളുടെ ഉടമയായിരുന്നു  എന്നും  ഖുർആനിൽ ഉണ്ട്.  അവിടുന്നു പരുഷ സ്വഭാവി ആയിരുന്നെങ്കിൽ  ജനങ്ങൾ  അവിടുത്തെ  തിരു സന്നിധിയിൽ നിൽക്കാതെ ഓടി പ്പോകുമായിരുന്നു  എന്നും അല്ലാഹു പറഞ്ഞിട്ടുണ്ട്.  ഇതെല്ലാം അല്ലാഹുവിന്റെ സാക്ഷ്യങ്ങൾ ആണ്. ഇതിനെക്കാൾ മികച്ച  സാക്ഷ്യമില്ല.  ലോകർക്ക്  മാതൃകയായി അല്ലാഹു  ഒരാളെ നിയോഗിക്കുമ്പോൾ  ആ വ്യക്തി   ലോകോത്തമൻ  ആയിരിക്കണം എന്നത് യുക്തി പരമായ കാര്യമാണ്. മുഹമ്മദ് നബിയുടെ സൽ ഗുണങ്ങളെ സംബന്ധിച്ചു അവിടുത്തെ അനുചരന്മാരുടെ സാക്ഷ്യങ്ങളും ഒട്ടനവധിയുണ്ട്.  

നബി ചരിത്ര രചനയുടെ ആദ്യ കാലങ്ങളിൽ   മുസ്ലീങ്ങളുടെ  വീക്ഷണ കോണിൽ നിന്നുള്ള രചനകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട്  ഇസ്‍ലാമിനോടു  ജന്മ ശത്രുതയുള്ള  ജൂത-ക്രൈസ്തവ ചരിത്രകാരന്മാർ  നബി ചരിത്രം വികലമായി  അവതരിപ്പിക്കാൻ തുടങ്ങി.  ആധുനിക ചരിത്ര രചനയുടെ ആരംഭം മുതൽ ഇസ്‌ലാമിനേയും പൗരസ്ത്യ ലോകത്തെയും പറ്റി പഠിക്കാൻ  ഓറിയന്റലിസം എന്ന വൈജ്ഞാനിക  ശാഖ  ഉൽഭവിച്ചു. കുരിശു യുദ്ധങ്ങളുടെ സ്വാധീനം കാരണം ആദ്യ കാലങ്ങളിൽ ഓറിയന്റലിസ്റ്റുകളായ അമുസ്ലീങ്ങൾ രചിച്ച നബി  ചരിത്രങ്ങളിൽ മുഹമ്മദ് നബിയുടെ ജീവിതത്തെ തെറ്റായി ചിത്രീകരിക്കുന്ന പ്രവണത ശക്തമായിരുന്നു.  ഇത്തരം കൃതികളാണ് ഇന്നും  യുക്തിവാദികൾ നബി നിന്ദക്ക് വേണ്ടി ഉപയോഗിക്കുന്നത്. 

ചരിത്രം സൃഷ്ടിച്ച യുഗ പുരുഷന്മാരെ പറ്റി പത്തൊൻപതാം  നൂറ്റാണ്ടിൽ  ഇംഗ്ളീഷ് ചരിത്രകാരനായ തോമസ് കാർലൈൽ നടത്തിയ പഠനത്തിൽ മുഹമ്മദ് നബിക്ക് ഉന്നത സ്ഥാനം നൽകിയതാണ് പാശ്ചാത്യ ലോകത്ത് നബി പഠനങ്ങളിൽ ദിശാ മാറ്റം ഉണ്ടാക്കിയത്. 1841 ൽ പ്രസിദ്ധീകരിച്ച 'ഓൺ ഹീറോസ്, ഹീറോ വർഷിപ്പ് ആൻഡ് ദി ഹീറോയിക്ക് ഇൻ ഹിസ്റ്ററി' എന്ന ഗ്രന്ഥത്തിലാണ് നബിയെപ്പറ്റി അദ്ദേഹം പരാമർശിക്കുന്നത്. ചരിത്രത്തിലെ ധീര നായകരെ കണ്ടെത്തുകയാണ്  അദ്ദേഹം തന്റെ കൃതിയിൽ. പ്രവാചകന്മാരുടെ  കൂട്ടത്തിൽ മുഹമ്മദ് നബിക്കാണ് അദ്ദേഹം ഒന്നാം സ്ഥാനം നൽകുന്നത്. സൂത്ര ശാലിയായ കപടൻ, അസത്യത്തിന്റെ മൂർത്തി...  തുടങ്ങി നബിയുടെ മേൽ ചാർത്തപ്പെട്ട മോശം  പ്രതിഛായകളെ കാർലൈൽ തകർക്കുകയും നാട്യങ്ങൾ തീരെയില്ലാത്ത മനുഷ്യൻ എന്ന  അസ്തിത്വം അവിടുത്തേക്ക്  നൽകുകയും ചെയ്യുന്നു. 

പ്രശസ്ത നാടക കൃത്തായ ജോർജ്  ബർണാർഡ് ഷാക്ക് മുഹമ്മദ് നബി ഒരത്ഭുത മനുഷ്യനായിരുന്നു. അദ്ദേഹത്തെ മനുഷ്യ വംശത്തിന്റെ മോചകനായി കാണണം എന്നാണ് ഷായുടെ അഭിപ്രായം. ഷാ  തന്റെ  Genuine Islam എന്ന കൃതിയിൽ  ഇത്ര കൂടിപ്പറഞ്ഞു: "അദ്ദേഹത്തെ പ്പോലെയുള്ള ഒരാൾ ആധുനിക ലോകത്തിന്റെ സമസ്ത  അധികാരങ്ങളും ഏറെറടുത്താൽ നമുക്ക് ഏറ്റവും ആവശ്യമായ സമാധാനവും സന്തോഷവും നില നിൽക്കുന്ന തരത്തിൽ ലോകത്തിലെ എല്ലാ പ്രശ്നങ്ങളും വിജയകരമായി കൈകാര്യം ചെയ്യപ്പെട്ടേനെ".

മനുഷ്യ ചരിത്രത്തെ സ്വാധീനിച്ച നൂറു പ്രമുഖ വ്യക്തികളെ പറ്റിയുള്ള പഠനമാണ് ജൂത മത വിശ്വാസിയും ആസ്ട്രോ ഫിസിസ്റ്റുമായിരുന്ന  മൈക്കൾ എച്ച് ഹാർട്ടിന്റെ The Hundred: A ranking of the most influential persons in History എന്ന കൃതി. അത്ഭുതകരമെന്ന് പറയട്ടെ മുഹമ്മദ് നബിക്കാണ് അദ്ദേഹം അതിൽ ഒന്നാം സ്ഥാനം നൽകുന്നത്. മുഹമ്മദ് നബിയെക്കുറിച്ച് മൈക്കൾ ഹാർട്ട് പറയുന്നത് മത കാര്യങ്ങളിലെന്ന പോലെ ലൗകിക കാര്യങ്ങളിലും അവിടുന്നു നേതാവാണെന്നാണ്. 

ഒരു റോമൻ കത്തോലിക്കാ  കന്യാസ്ത്രീയും ചരിത്ര ഗവേഷകയും ആയിരുന്ന കരൻ ആംസ്ട്രോങ്ങിന്റെ Muhammed, a western attempt to understand Islam എന്ന കൃതിയിൽ മുഹമ്മദ് നബിയെ പാശ്ചാത്യ ലോകത്തിന്റെ ശത്രുതാ പരമായ നിലപാടുകളുടെ പശ്ചാത്തലത്തിൽ  നന്നായി വിലയിരുത്തുണ്ട്‌. ഇസ്ലാമിനെതിരായ മുൻ വിധികൾക്ക് നബിയെ  കുറിച്ചുള്ള വ്യാജ പ്രചാരണങ്ങൾ വഴി വെച്ചുവെന്ന് അവർ സമർത്ഥിക്കുന്നു. 

അവർ പറയുന്നു:  രാഷ്ട്രീയവും ആത്മീയതയും എല്ലായ്‌പ്പോഴും ഒരുമിച്ച് പോകുകയില്ലെങ്കിലും അസാധാരണമായ രാഷ്ട്രീയ ചാതുര്യവും ആത്മീയ പ്രഭാവവും മുഹമ്മദിന്റെ പ്രത്യേകതയായിരുന്നു. അതുകൊണ്ട് തന്നെ നീതി പൂര്‍ണമായ ഒരു നല്ല സമൂഹം സൃഷ്ടിക്കുന്നതിന് എല്ലാ മത വിശ്വാസികള്‍ക്കും ഉത്തരവാദിത്വം ഉണ്ടെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അദ്ദേഹം ചില സമയങ്ങളില്‍ ഇരുണ്ട ക്രോധവും പ്രീണനത്തിന് വഴങ്ങാത്ത നിഷ്പക്ഷതയും പ്രകടിപ്പിച്ചു. അതേ സമയം സൗമ്യനും ഹൃദയാലുവും ആര്‍ദ്രചിത്തനും ആയിരിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ചിരിക്കുന്ന ക്രിസ്തുവിനെ പറ്റി നാം വായിച്ചിട്ടില്ല. എന്നാല്‍, പുഞ്ചിരിക്കുകയും കുസൃതി പറയുകയും ചെയ്യുന്ന മുഹമ്മദിനെ നമുക്ക് കാണാന്‍ കഴിയും. അദ്ദേഹം കുട്ടികള്‍ക്കൊപ്പം കളിചിരി തമാശകള്‍ക്ക്  സന്നദ്ധനായി. മറ്റു ചിലപ്പോള്‍ ഭാര്യമാരോട് ദേഷ്യപ്പെട്ടു. പ്രിയപ്പെട്ട സുഹൃത്തിന്റെ മരണത്തില്‍ തേങ്ങി ക്കരഞ്ഞു. കുഞ്ഞുണ്ടായപ്പോള്‍ മറ്റേതൊരു ആഹ്ലാദവാനായ പിതാവിനെയും പോലെ കുഞ്ഞിനെ കയ്യിലെടുത്തു അദ്ദേഹം സന്ദര്‍ശകര്‍ക്ക് കാണിച്ചു കൊടുത്തു. ചരിത്രത്തിലെ മറ്റു മഹാ പുരുഷന്മാരെ വീക്ഷിക്കുന്നതു പോലെ നാം മുഹമ്മദിനെയും കാണുകയാണെങ്കില്‍ ലോകം കണ്ടിട്ടുള്ള മഹാ പ്രതിഭാ ശാലികളില്‍ ഒരാളായി  അദ്ദേഹത്തെ തീര്‍ച്ചയായും പരിഗണിക്കേണ്ടി വരും. മഹത്തായ ഒരു കൃതി, മഹത്തായ ഒരു മതം, പുതിയൊരു ലോക ശക്തി എന്നീ നേട്ടങ്ങള്‍ അത്ര നിസ്സാരമല്ലല്ലോ".

റഷ്യൻ സാഹിത്യകാരനായ  ലിയോ ടോൾസ്റ്റോയ്  മുഹമ്മദ് നബിയെ വിലയിരുത്തിയത് ഇങ്ങനെയാണ്;  "മഹാന്മാരായ പരിഷ്‌കര്‍ത്താക്കളില്‍ ഒരാളാണ് മുഹമ്മദ് നബി. അദ്ദേഹം മനുഷ്യ സമൂഹത്തിന് വലിയ സേവനങ്ങളാണ് ചെയ്തത്. ഒരു സമൂഹത്തെ ഒന്നടങ്കം അദ്ദേഹം സന്മാര്‍ഗ്ഗത്തിലേക്ക് നയിച്ചു. ശാന്തിയിലേക്കും സമാധാനത്തിലേക്കും അവരെ വഴി നടത്തി. അവരെ ഇഹലോക വിരക്തിയോടെ ജീവിക്കാന്‍ പഠിപ്പിച്ചു. രക്തം ചിന്തുന്നതു തടഞ്ഞു. മനുഷ്യ ബലിക്ക് അറുതി വരുത്തി. നാഗരികതയുടെയും വികസനത്തിന്റെയും പാത തുറന്നിട്ടു. ഒരു മഹാ വ്യക്തിത്വത്തിനു മാത്രമേ ഇതൊക്കെ നിര്‍വഹിക്കാന്‍ സാധിക്കൂ. അത്തരമൊരു വ്യക്തി നമ്മുടെയൊക്കെ ആദരവിന് എന്തു കൊണ്ടും അര്‍ഹനാണ്" 

എഴുത്തുകാരനും ചരിത്രകാരനു മായിരുന്ന  വാഷിംഗ്ടൻ  ഇർവിങ്  Mahomet and his successors  എന്ന  തന്റെ  കൃതിയിൽ പറഞ്ഞതു ഇങ്ങനെയാണ്; "സൈനിക വിജയങ്ങള്‍ അദ്ദേഹത്തിന്റെ അഹന്തയോ ദുരഭിമാനമോ ഉയര്‍ത്തുകയുണ്ടായില്ല. സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കു വേണ്ടിയായിരുന്നു അവ നേടിയിരുന്നത് എങ്കിൽ അങ്ങനെ സംഭവിക്കേണ്ട തായിരുന്നു. തനിക്ക് ഏറ്റവും വലിയ അധികാരം ലഭ്യമായ കാലത്തും അതില്ലാതിരുന്ന കാലത്തെ സ്വഭാവ ലാളിത്യം അദ്ദേഹം നിലനിര്‍ത്തി. താന്‍ ഒരു മുറിയില്‍ പ്രവേശിച്ചാല്‍ ബഹുമാനത്തിന്റെ അസാധാരണമായ വല്ല ആചാരവും പ്രകടിപ്പിക്കപ്പെട്ടാല്‍ അദ്ദേഹം അസന്തുഷ്ടനായിരുന്നു. സാര്‍വ്വ ലൗകികമായ ആധിപത്യം അദ്ദേഹം ഉദ്ദേശിച്ചുവെങ്കില്‍ അത് വിശ്വാസത്തിന്റെ ആധിപത്യം മാത്രമായിരുന്നു. തന്റെ പക്കല്‍ വളര്‍ന്നുവന്ന താല്‍ക്കാലികമായ അധികാരം യാതൊരു നാട്യവുമില്ലാതെയാണ് അദ്ദേഹം ഉപയോഗിച്ചത്. അതിനാല്‍, തന്റെ കുടുംബത്തില്‍ അത് നിലനിര്‍ത്താന്‍ ഒരു നടപടിയും അദ്ദേഹം കൈക്കൊണ്ടില്ല".

ഫ്രഞ്ച് ചരിത്രകാരനും കവിയും രാഷ്ട്ര തന്ത്രജ്ഞനും ആയിരുന്ന ലമാർട്ടിൻ തന്റെ  Histoire De La Turquie പറഞ്ഞത്  ഇങ്ങനെയാണ്, "ദാര്‍ശനികന്‍, പ്രസംഗകന്‍, പ്രവാചകന്‍, നിയമ നിര്‍മാതാവ്, യോദ്ധാവ്, ആശയങ്ങളുടെ ജേതാവ്, യുക്തി സിദ്ധാങ്ങളുടെ പുനഃസ്ഥാപകന്‍, ഭാവനകളില്ലാത്ത ഭാവത്തോടു കൂടിയവന്‍, ഇരുപത്  സാമ്രാജ്യങ്ങളെയും ഒരു ആത്മീയ സാമ്രാജ്യത്തിന്റെയും സ്ഥാപകന്‍, അതാണ് മുഹമ്മദ്. മനുഷ്യ മാഹാത്മ്യത്തിന്റെ എല്ലാ മാന ദണ്ഡങ്ങളും വച്ചു നോക്കിയാല്‍ നമുക്കു ചോദിക്കാം അദ്ദേഹത്തേക്കാള്‍ മഹാനായി ആരെങ്കലുമുണ്ടോ?" 

സ്വാമി വിവേകാനന്ദൻ പറഞ്ഞത് ഇങ്ങനെ: "അതാ വരുന്നു; സമത്വത്തിന്റെ സന്ദേശ വാഹകനായ മുഹമ്മദ്. നിങ്ങള്‍ ചോദിക്കുന്നു: അദ്ദേഹത്തിന്റെ മതത്തില്‍ എന്തു നന്മയാണുണ്ടാവുക? നന്മയില്ലെങ്കില്‍ അതെങ്ങനെ ജീവിക്കുന്നു? നല്ലതേ പുലരൂ; അതു മാത്രമേ നിലനില്‍ക്കൂ. കാരണം നല്ലതിനേ കരുത്തുളളൂ. അതിനാലത് നിലനില്‍ക്കും. ഈ ജീവിതത്തില്‍ തന്നെ അസാന്മാര്‍ഗിയുടെ ജീവിതം എത്ര നാളേക്കുണ്ട്. പവിത്ര ചരിതന്റെ ജീവിതം കൂടുതല്‍ നീണ്ടു നില്‍ക്കുന്നില്ലേ? എന്തെന്നാല്‍ പവിത്രത ബലമാണ്. നന്മ ഉറപ്പാണ്. മുഹമ്മദീയ മതത്തില്‍ നല്ലതൊന്നും ഇല്ലായിരുന്നെങ്കില്‍ അതിനെങ്ങനെ ജീവിച്ചു പോരാന്‍ കഴിയും?. നന്മ ധാരാളമുണ്ട്. സമത്വത്തിന്റെ, മാനവ സാഹോദര്യത്തിന്റെ, സര്‍വ മുസ്‌ലിം സാഹോദര്യത്തിന്റെ പ്രവാചകനായിരുന്നു മുഹമ്മദ്". (Complete works of Swami Vivekananda)

കാത്തലിക്  എൻസൈക്ളോപീഡിയ 1911  പറയുന്നത്  ഇങ്ങനെയാണ്:  "മാർട്ടിൻ ലൂതറും  മറ്റു ചിലരും  മുഹമ്മദിനെ  ദുഷ്ടനായ കാപട്യക്കാരൻ, ഭീരുവായ നുണയൻ, മനപ്പൂർവം ചതിക്കുന്നവൻ  എന്നൊക്കെ  വിളിച്ചത്  വസ്തുതക്ക് നിരക്കാത്തതും  വകതിരിവ് ഇല്ലാത്ത ആക്ഷേപവും ആണ്.  എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിലെ  പണ്ഡിതരായ Aloys Sprenger, Theodor Noldeke, Gustav Weil, William Muir, Sigismund Koelle, Grimme, D. S. Margoliouth  എന്നിവർ  നമുക്ക്   മുഹമ്മദിന്റെ  ജീവിതത്തെയും  പ്രവാചകത്വത്തെയും സ്വഭാവത്തെയും  യോഗ്യതയെയും  ആത്മാർത്ഥത യെയും   കുറിച്ച കൂടുതൽ കൃത്യമായ വിവരണം  നൽകുന്നുണ്ട്"

മേൽ ഉദ്ധരിച്ചത്  ചില സാമ്പിളുകൾ മാത്രം. ഇനിയുമെത്രയോ  സാക്ഷ്യങ്ങൾ  ഉണ്ട്.  മാനസിക  രോഗി  എന്നു ശത്രുക്കളാൽ  വിളിക്കപ്പെടുന്ന  ഒരു മനുഷ്യൻ  മഹാനായ പ്രവാചകനായി  മാറി  തന്റെ മേലുള്ള ദുരാരോപണം തെറ്റാണെന്നും  താൻ  ദൈവത്തിൽ നിന്നുള്ള സത്യ പ്രവാചകനാണന്നും തെളിയിക്കുന്നത്  നമുക്കവയിൽ കാണാം. 

അൻസാർ  അലി  നിലമ്പൂർ

No comments:

Post a Comment

Note: only a member of this blog may post a comment.