5 June 2018

ഇസ്‌ലാമിന്റെ സ്ട്രക്ച്ചറും സങ്കീർണ്ണതയും

വിശുദ്ധ ഖുര്‍ആന്‍, പതിനായിര കണക്കിന് ഹദീസുകള്‍ , ഒരുപാട്  വിശ്വാസ ശാസ്ത്ര ഗ്രന്ഥങ്ങള്‍ , തഫ്സീറുകള്‍ , ഹദീസ് വ്യാഖ്യാനങ്ങള്‍, ഫിഖ് ഹ് കിതാബുകള്‍ , ചരിത്ര ഗ്രന്ഥങ്ങള്‍, ഫതവാ കിതാബുകള്‍, മദ്ഹബുകള്‍, നൂറു കണക്കിന് ഇമാമുകള്‍... എല്ലാം കൂടി ഇസ്ലാം നീണ്ടും പരന്നും ഇന്ന്  ഒരാള്‍ക്കും തന്‍റെ ആയുസുകൊണ്ട്  കൈപിടിയില്‍ ഒതുക്കാനാവാതെ വിശാലമായങ്ങനെ കിടക്കുകയാണ്. 

കേരളത്തിലെ ചില ഉന്നത ഇസ്ലാമിക കലാലയങ്ങളിലെ ഗ്രന്ഥ ശേഖരങ്ങള്‍ കാണാനും  ഉപയോഗിക്കാനും  എനിക്ക് ഭാഗ്യം ഉണ്ടായിട്ടുണ്ട്. കാലിക്കറ്റ് സര്‍വകലാശാല അറബിക് ആന്‍ഡ്‌ ഇസ്ലാമിക് റിസര്‍ച്ചിന് വേണ്ടി അംഗീകരിച്ച കേരളത്തിലെ ഒരേയൊരു ഗ്രന്ഥ ശാലയ്ക്ക് സമീപം കുറച്ചു കാലം താമസിച്ചു അതിനെ ഉപയോഗിച്ചിട്ടുണ്ട്.   ഇടയ്ക്കിടെ  ആ ഗ്രന്ഥ ശാലയ്ക്ക് മുന്നില്‍ ചെന്ന് എന്‍റെ നിസാരത എന്നെ  ബോധ്യപ്പെടുത്താറുണ്ട്. ഒരു കൈവിരലില്‍ എണ്ണാവുന്ന വര്‍ഷങ്ങളുടെ ബന്ധമേ ഞാനും ഇസ്ലാമിക കിത്താബുകളും തമ്മിലുള്ളൂ. എന്നാല്‍ അതുവെച്ച് കണക്കു കൂട്ടുമ്പോള്‍ തന്നെ ഒരു പുരുഷായുസ് കൊണ്ട് കിതാബുകളില്‍ നിന്ന് ഇക്കാലത്ത് ഒരാള്‍ക്ക്‌ എന്ത് നേടാന്‍ കഴിയുമെന്ന്  ഗ്രഹിക്കാം. 

വിഷയങ്ങളെ തലനാരിഴ കീറുന്നത് പോലെ സൂക്ഷമമായി ചര്‍ച്ച ചെയ്യപ്പെട്ട ഇസ്ലാം പോലെ ഒരുമതം ലോകത്ത് വേറെ ഉണ്ടെന്നു തോന്നുന്നില്ല. അതിലൊക്കെ നൂറു കണക്കിന് കിത്താബുകളും ഉണ്ട്.  ഇങ്ങനൊക്കെ  നോക്കുമ്പോള്‍ ഇസ്ലാം വളരെ സങ്കീര്‍ണ്ണമാണ് എന്നൊരു തോന്നല്‍ എനിക്ക് ഉണ്ടായിരുന്നു. എന്നെ പോലെയുള്ള സാധാരണക്കാര്‍ക്ക് അങ്ങനെ ഒരു തോന്നല്‍ ഉണ്ടാകല്‍ സ്വാഭാവികമാണ്. എല്ലാം കൂടി കൈപിടിയില്‍ ഒതുക്കാനാവില്ലെന്നും കഴിയുന്നത്ര നേടുക എന്ന പോളിസിയെ നടക്കൂ എന്നും മനസിലാക്കിയപ്പോള്‍ മനസിനെ ബാധിച്ചിരുന്ന ആ സങ്കീര്‍ണ്ണത മാറിക്കിട്ടി.

മുകളില്‍ പറഞ്ഞത് ഇസ്ലാമിന്‍റെ സങ്കീര്‍ണ്ണ മുഖമാണ്. സാധാരണ മുസ്ലീങ്ങള്‍ക്ക് അതിലൊന്നും ഇടപെടാനും കഴിയില്ല, എല്ലാവരും ഇടപെടണമെന്ന് ഇസ്ലാം പറയുന്നുമില്ല, സങ്കീര്‍ണ്ണത കണ്ട് സാധാരണക്കാരന്‍ അന്തം വിട്ടു നില്‍ക്കേണ്ടതും ഇല്ല. പല വിഭാഗത്തില്‍ പെട്ട അറിവുള്ളവര്‍ എന്ന് കരുതപ്പെടുന്നവരുടെ ബയാനുകളും കിത്താബുകളും കേള്‍ക്കുകയും വായിക്കുകയും ചെയ്യുക, നിത്യ ജീവിതത്തില്‍ ദീനിന് റോള്‍ ഉണ്ടെന്നു സംശയം തോന്നുന്ന ഏതൊരു പ്രശ്നവും യോഗ്യരാണ്‌ എന്ന് തോന്നുന്ന രണ്ടോ മൂന്നോ അറിവുള്ളവരോട് ചോദിക്കുക, അവരില്‍ ആരാണോ തീര്‍ത്തും തഖവ സ്ഫുരിക്കുന്ന അഭിപ്രായം പറയുന്നത് അത് സ്വീകരിക്കുക, പ്രവര്‍ത്തിക്കുക , ഇതോടെ സാധാരണക്കാരന്‍റെ കാര്യം കഴിഞ്ഞു. ഇതാണ് ഇസ്ലാമിന്‍റെ ലളിതമായ മുഖം. ഇതിനപ്പുറം, ഒരു ഖുര്‍ആന്‍ വചനമോ ഒരു ഹദീസോ ഏതെങ്കിലും മാസികയില്‍ നിന്നോ വീക്കിലിയില്‍ നിന്നോ തൂക്കിയെടുത്ത് അതിനെ സ്വന്തം ബുദ്ധിയില്‍ ചാലിച്ച് മതവിധി ഉണ്ടാക്കിയെടുത്ത് സാധാരണക്കാര്‍ തമ്മില്‍ തര്‍ക്കം നടത്തുന്നത് തീരെ ഇസ്ലാമികമായ സ്വഭാവമല്ല. ഞങ്ങള്‍ക്ക് ഇങ്ങനെ തര്‍ക്കിക്കാനുള്ള  യോഗ്യതയുമില്ല  അവകാശവുമില്ല  എന്ന ബോധം പോലും  ഇല്ലാത്തത്  ദയനീയമാണ്.  

നമ്മള്‍ സാധാരണക്കാര്‍  ആദ്യം  ചെയ്യേണ്ടത്  ദീനിന്‍റെ സ്ട്രക്ചര്‍  മുറുകെ പിടിക്കലാണ്.   ബുഖാരിയിലും മുസ്ലിമിലുമുള്ള ഹദീസ് പ്രകാരം ജിബ്രീലും മുഹമ്മദ് നബി(സ)യും കൂടി ചോദ്യോത്തര ശൈലിയില്‍ സ്വഹാബതിനു പഠിപ്പിച്ചു കൊടുത്ത ദീനിന്‍റെ ഒരു സ്ട്രക്ചര്‍  ഉണ്ടല്ലോ. അത് മുറുകെ പിടിക്കുക. ബാക്കിയെല്ലാം അതിന്‍റെ പിന്നാലെ വരുന്നതാണ്. ആ ലളിതമായ ദീന്‍ വളരെ സുന്ദരമായ ഒരു ഉപമയില്‍ കൂടി റസൂല്‍(സ) നമുക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട്. അതൊരു വീടിന്‍റെ ഉപമയാണ്. ആ വീടിനു മൂന്നു ഭാഗങ്ങളാണെന്ന് റസൂലുള്ള  നമ്മെ പഠിപ്പിച്ചു.  തറ,  തൂണുകള്‍ , മേല്‍ക്കൂര എന്നീ മൂന്നു ഭാഗങ്ങളാണ്അത്.   ഇസ്ലാമാകുന്ന വീടിന്‍റെ തറ ഈമാനാണ്. അത് ഏറ്റവും പ്രധാനപ്പെട്ട ആറു വിശ്വാസ കാര്യങ്ങളില്‍ വിശ്വസിക്കലാണെന്ന് റസൂല്‍(സ) ജിബ്രീലിനെ അറിയിച്ചു. ആ തറക്കു മുകളിലാണ് ഇസ്ലാമാകുന്ന വീടിന്‍റെ അടുത്ത ഭാഗമായ അഞ്ചു തൂണുകള്‍ നാട്ടപ്പെടുന്നത്. നാലു മൂലയില്‍ ഓരോ തൂണും നടുവില്‍ ഒരു തൂണും. ആ തൂണുകള്‍ ശഹാദത്തും നമസ്കാരവും സകാത്തും നോമ്പും ഹജ്ജുമാണ്. പിന്നെ വരുന്ന ഭാഗം മേല്‍ക്കൂരയാണ്. അതാണ്‌ ഇഹ്സാന്‍. ഇഹ്സാനാകുന്ന മേല്‍ക്കൂര തൂണുകള്‍ക്കും തറക്കും മേല്‍ പരന്നു നില്‍ക്കുന്നു. ആറു വിശ്വാസ കാര്യങ്ങളും അഞ്ചു കര്‍മ്മ കാര്യങ്ങളും അല്ലാഹുവിനെ മുന്‍നിര്‍ത്തി, അവന്‍റെ പ്രീതി മാത്രം ഉദ്ദേശിച്ചു, അല്ലാഹുവിനെ കാണുന്നപോലെ അവന്‍ തന്നെ കാണുന്നുവെന്ന ബോധത്തോടെ വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യലാണ് ഇഹ്സാന്‍. 

വീട്ടുടമ വീടിന്‍റെ നിലനില്‍പ്പിനെ ബാധിക്കുന്നതൊന്നും ചെയ്യാനും പാടില്ല. അങ്ങനെ ആകുമ്പോള്‍ മാത്രമേ വീടിന്‍റെ സുരക്ഷിതത്വത്തിന്‍റെ കാര്യത്തില്‍ വീട്ടുടമക്ക് സുരക്ഷിതനാകാന്‍ കഴിയൂ. വീട്ടുടമ മഹാപാപങ്ങളില്‍   ഏതെങ്കിലുമൊന്നു പ്രവര്‍ത്തിച്ചാല്‍ അവന്‍റെ വീടാകുന്ന ദീന്‍ അപകടത്തിലാകുന്നു.   അതാണ്‌ റസൂല്‍(സ) പഠിപ്പിച്ച നാശകരങ്ങളായ  മഹാപാപങ്ങള്‍ (മൂബികാത്). "നാശകരങ്ങളായ" എന്ന വാക്ക് പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു. ദീനാകുന്ന വീടിനെ നശിപ്പിക്കുന്നത് എന്നര്‍ത്ഥം. അല്ലാഹുവിനോട് ശിര്‍ക്ക് ചെയ്യല്‍, സിഹ്രു ചെയ്യല്‍, മനുഷ്യ വധം, പലിശ ഭക്ഷിക്കല്‍, യതീമിന്‍റെ സ്വത്തു ഭുജിക്കല്‍, യുദ്ധത്തില്‍ നിന്ന് പിന്തിരിഞ്ഞു ഓടല്‍, പരിശുദ്ധകളായ സ്ത്രീകള്‍ക്ക് നേരെ ആരോപണം ഉന്നയിക്കല്‍ എന്നിവ  പോലെയുള്ള പാപങ്ങള്‍ .

മേല്‍ സൂചിപ്പിച്ച കാര്യങ്ങള്‍ മാത്രമല്ല ഇസ്ലാമെന്ന് നമുക്കറിയാം. എന്നാല്‍ അതാണ്‌ ഇസ്ലാമിന്‍റെ ലളിതമായ മുഖം. തറ നിര്‍മ്മിച്ച്‌ അതിന്മേല്‍ അഞ്ചു തൂണും നാട്ടി അതിന്മേല്‍ മേല്‍ക്കൂരയും ഉണ്ടാക്കി , ഇത്രയും ചെയ്‌താല്‍ നമ്മളാരും വീടുപണി നിര്‍ത്താറില്ല. നമ്മുടെ കഴിവനുസരിച്ച് നാം വീണ്ടും വീട്ടില്‍ സൌകര്യങ്ങള്‍ വര്‍ധിപ്പിച്ചു കൊണ്ടിരിക്കും. അതുപോലെ തന്നെയാണ് ദീനാകുന്ന വീടിന്‍റെ അവസ്ഥയും. സ്ട്രക്ചര്‍ ഇല്ലാതെ ഒരു വീടുമില്ല. ദീനിന്‍റെ സ്ട്രക്ചര്‍ ആദ്യം ശരിയാക്കുകയും അത് സ്ഥിരമായി നിലനിര്‍ത്തുകയും ചെയ്യണം. അല്ലാഹുവിന്‍റെ ചോദ്യങ്ങളെ നേരിടാന്‍ ഒരു സ്ട്രക്ചര്‍ എങ്കിലും നമ്മുടെ അടുക്കല്‍ ഉണ്ടാകണമല്ലോ. ഇങ്ങനെയൊരു സ്ട്രക്ചര്‍  ഉണ്ടെന്നു ബോധ്യപ്പെടാന്‍  താഴെ കൊടുക്കുന്ന ഹദീസ് മതിയാകും.  സ്വര്‍ഗമുണ്ടെന്നു സന്തോഷ വാര്‍ത്ത അറിയിക്കപ്പെട്ട ഒരു സ്വാഹാബിയുടെ കാര്യം നോക്കൂ.

ത്വൽഹ(റ) പറയുന്നു: "നജ്ദ് വാസികളിൽപെട്ട ഒരു മനുഷ്യൻ റസൂൽ(സ)യുടെ അടുത്തുവന്നു. അയാളുടെ മുടിയെല്ലാം ചിതറിപ്പാറിയിരുന്നു. അയാളുടെ നേരിയ ശബ്ദം കേൾക്കാമായിരുന്നുവെങ്കിലും അടുത്തെത്തുന്നതു വരെ അയാൾ പറയുന്നതെന്തെന്ന്‌ ഞങ്ങൾക്ക്‌ മനസ്സിലായില്ല. അങ്ങനെ അയാൾ ഇസ്ലാമിനെ ക്കുറിച്ച്ചോദിച്ചു: നബി(സ) അരുളി: പകലും രാത്രിയും കൂടി അഞ്ചു പ്രാവശ്യം നമസ്കരിക്കൽ.  ഇതല്ലാതെ മറ്റു വല്ല ബാധ്യതയും എന്‍റെ പേരിലുണ്ടോ എന്ന്‌ അയാൾ ചോദിച്ചു: ഇല്ല, നീ സുന്നത്തു നമസ്കരിക്കുകയാണെങ്കിൽ അതൊഴികെ.   പിന്നീട്‌ നബി(സ) അരുളി: റമദാൻ മാസത്തിൽ നോമ്പ്‌ അനുഷ്ഠിക്കേണ്ടതാണ്‌. അദ്ദേഹം ചോദിച്ചു: അതല്ലാതെ മറ്റു വല്ലനോമ്പും എന്‍റെ ബാധ്യതയിലുണ്ടോ?. നബി(സ) അരുളി: ഇല്ല. നീ സ്വേച്ഛയനുസരിച്ചു നോമ്പ്‌ അനുഷ്ഠിക്കുന്നെങ്കില്‍  മാത്രം മതി. ശേഷം നബി(സ) അയാളോട്‌ സകാത്തിനെക്കുറിച്ച്‌ പറഞ്ഞു. അപ്പോഴും അദ്ദേഹം ചോദിച്ചു: ഇതല്ലാതെ മറ്റു വല്ല സാമ്പത്തിക ബാധ്യതയും എനിക്കുണ്ടോ?   നബി (സ) അരുളി: "ഇല്ല. ഔദാര്യമായി നീ വല്ലതും നൽകുകയാണെങ്കിൽ മാത്രം". സംഭാഷണം കഴിഞ്ഞശേഷം അയാൾ അവിടം വിട്ടു. പോകുമ്പോള്‍  അയാൾ   പറയുന്നുണ്ടായിരുന്നു, "അല്ലാഹു സത്യം, ഞാൻ ഇതിൽ വർദ്ധിപ്പിക്കുകയോ കുറക്കുകയോ ഇല്ല". അപ്പോള്‍ നബി(സ)  പറഞ്ഞു: "അയാൾ പറഞ്ഞത്‌ സത്യമാണെങ്കിൽ അയാൾ വിജയിച്ചുകഴിഞ്ഞു" (ബുഖാരി)

നോക്കൂ, വളരെ പ്രാഥമികമായ നമ്മുടെ ദീനിന്‍റെ സ്ട്രക്ചര്‍ പരിപാലിച്ചാല്‍ തന്നെ നമുക്ക് പരലോകത്ത്  വിജയിക്കാം എന്നല്ലേ മേല്‍ ഹദീസ് കാണിക്കുന്നത്.....

അന്‍സാര്‍  അലി നിലമ്പൂര്‍.

No comments:

Post a Comment

Note: only a member of this blog may post a comment.