6 November 2017

കരിഞ്ജീരകം ഒരു മരുന്നാണോ..?

കരിഞ്ചീരകം മുസ്ലീങ്ങള്‍ക്ക് ഏറെ പരിചിതമായ മരുന്നാണ്. അവർക്കത് ഇസ്‌ലാമിക വിശ്വാസത്തിന്റെ ഭാഗവും പ്രവാചക വൈദ്യത്തിൽ പെട്ടതുമാണ്. കരിഞ്ചീരകത്തെ കുറിച്ച് പ്രധാനമായും മുഹമ്മദ് നബിയുടെ ഒരു ഹദീസാണു ഉള്ളത്. അത് ഇങ്ങനെ ആണ്. മുഹമ്മദ് നബി പറഞ്ഞു: "നിങ്ങള്‍ കരിഞ്ചീരകം മുറുകെ പിടിക്കുക, അതില്‍ മരണമല്ലാത്ത സര്‍വ രോഗത്തിനും ശമനമുണ്ട്" ബുഖാരി, മുസ്ലിം തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളില്‍ ഈ ഹദീസ് കാണാം.

കരിഞ്ചീരകം സര്‍വ രോഗത്തിനും ശമനമാണ് എന്ന് മുഹമ്മദ് നബി പറഞ്ഞാല്‍  മുസ്ലീങ്ങള്‍ക്ക് അതില്‍ സംശയമില്ല. ചോദ്യം ചെയ്യപ്പെടാൻ പാടില്ലാത്ത അതോറിറ്റിയായി മുസ്ലീങ്ങൾ മുഹമ്മദ് നബിയെ കാണുന്നു. മുഹമ്മദ് നബി പറഞ്ഞതിനെ കുറിച്ച് പഠിച്ചപ്പോൾ നൂറു കണക്കിന് രോഗങ്ങള്‍ക്ക് കരിഞ്ചീരകം കൊണ്ട് പൂര്‍ണ്ണ ശമനവും ഭാഗിക ശമനവും ലഭിക്കുമെന്നാണ് നബി പറഞ്ഞത് എന്ന് മനസ്സിലായി. സകല രോഗത്തിനും കരിഞ്ചീരകം പൂര്‍ണ്ണ ശമനം നൽകുമെന്ന് നബി പറഞ്ഞില്ല. അങ്ങനെ പറഞ്ഞിരുന്നു എങ്കില്‍ നമുക്ക് കരിഞ്ചീരകം അല്ലാത്ത മരുന്നും ആശുപത്രിയും സൂചിയും ഗുളികയും ആവശ്യമില്ലായിരുന്നു. എന്നാൽ നബി തന്നെ കരിഞ്ചീരകം അല്ലാത്ത മരുന്നുകളും ചികിത്സകളും സ്വീകരിച്ചിട്ടുണ്ട്. ഏതു രോഗത്തിനും പറ്റിയ ചില കണ്ടന്‍റ്കള്‍  കരിഞ്ചീരകത്തില്‍ ഉണ്ട് എന്നര്‍ത്ഥം.

ശാരീരികവും മാനസികവുമായ ഏതു രോഗക്കാരും കരിഞ്ചീരകം ഖര വാതക ദ്രാവക രൂപങ്ങളില്‍ സേവിക്കുന്നത് നന്നാകും. കരിഞ്ചീരകത്തില്‍ എന്നല്ല ഒരു മരുന്നിലും വൈദ്യനിലും മുസ്ലീങ്ങള്‍ പൂര്‍ണ്ണമായി ഭരമേൽപ്പിക്കൽ ഇല്ല. ഏതു മരുന്ന് ഉപയോഗിച്ചാലും രോഗം മാറ്റുന്നവന്‍ അല്ലാഹുവാണ്, അല്ലാഹുവിന്‍റെ അനുമതി ഇല്ലാതെ ഒരു മരുന്നു കൊണ്ടും രോഗം മാറില്ല എന്നാണ് ഇസ്‌ലാമിക വിശ്വാസം. ഇങ്ങനെ ഒരു ഹദീസില്‍ മുഹമ്മദ് നബി പറഞ്ഞതായി കണ്ടിട്ടുണ്ട്.

മുഹമ്മദ് നബി പഠിപ്പിക്കുന്നതിന് മുമ്പ് തന്നെ കരിഞ്ചീരകം ചരിത്രത്തില്‍ ഒരു പ്രധാന മരുന്നാണ്. മുഹമ്മദ് നബിക്ക് മുമ്പുള്ള ചില പ്രവാവാകന്മാർ കരിഞ്ചീരകത്തെ കുറിച്ച് മനുഷ്യരെ പഠിപ്പിച്ചിരിക്കാം. ചില സസ്യങ്ങളുടെയും മറ്റും ഔഷധ ഗുണം കണ്ടുപിടിക്കാൻ ശാസ്ത്രീയ മാർഗങ്ങൾ ഇല്ലാത്ത കാലത്തു എങ്ങനെ മനുഷ്യന് അതൊക്കെ മനസ്സിലായി എന്ന വസ്തുത ദൈവ അസ്തിത്വത്തിനുള്ള തെളിവായി പറയപ്പെടുന്നു. ദൈവം പ്രവാചകർക്ക് അറിയിച്ചു. അവർ മനുഷ്യരെ അറിയിച്ചു എന്നർത്ഥം. 'ബ്ളാക് ക്യുമിന്‍'  എന്നു ബൈബിളും 'മെലാന്‍ഥിയന്‍'  എന്ന് പ്രഥമ ഭിഷഗ്വരനായി അറിയപ്പെടുന്ന ഹിപ്പോക്രാറ്റസും 'ഗിഥ്' എന്ന് പ്ലിനിയും കരിൻചീരകത്തെ വിളിച്ചിരുന്നു.  ഹദീസില്‍ വന്ന പ്രത്യേക മരുന്ന് ആയതു കൊണ്ടാകാം എമ്പാടും ഗവേഷണങ്ങള്‍ കരിഞ്ചീരകത്തെ കുറിച്ച് നടന്നിട്ടുണ്ട്. അവയെല്ലാം മിക്കവാറും നെറ്റില്‍ ലഭിക്കും. 

അറേബ്യന്‍ നാടുകളില്‍ ദീര്‍ഘകാലമായി ഒരു പാരമ്പര്യ ഔഷധമായും നാട്ടുമരുന്നായും കരിഞ്ചീരകം ഉപയോഗിച്ചു വരുന്നു. പനി, ചുമ, ശ്വാസതടസ്സം, ആസ്ത്മ, സ്ഥിരമായതും ആവര്‍ത്തിച്ചു വരുന്നതുമായ തലവേദനകള്‍, മൈഗ്രെയിന്‍ , തലകറക്കം, മോഹാലസ്യം, നെഞ്ചെരിച്ചില്‍, നെഞ്ചിലെ നീര്‍വീക്കം, ഡിസ്മനോറിയ, പൊണ്ണത്തടി, പക്ഷാഘാതം, ഹെമിപ്ലജിയ, മുതുക് വേദന, അണുബാധ, നീര്‍വീക്കം, വാതം, രക്ത സമ്മര്‍ദ്ദം, പിരിമുറുക്കം, വയറിളക്കം, ദ്രവനഷ്ടം, വിരശല്യം, പൈല്‍സ്, മൂക്കില്‍ ദശ തുടങ്ങി ഒട്ടേറെ രോഗങ്ങള്‍ക്ക് ഈ പ്രദേശങ്ങളിലെ കരിഞ്ചീരക ചികിത്സ കാലങ്ങളായി തുടര്‍ന്നു വരുന്നു. 

നല്ലൊരു ഊര്‍ജ ദായകമായും ക്ഷീണവും തളര്‍ച്ചയും അകറ്റാനും പ്രസവ ശേഷം മുലപ്പാല്‍ വര്‍ദ്ധിക്കാനും കരിഞ്ചീരകം ജന സഹസ്രങ്ങള്‍ ഉപയോഗിച്ചു വരുന്നു. വേദന സംഹാരിയായും കരിഞ്ചീരക ഔഷധങ്ങള്‍ പരമ്പരാഗതമായി ഉപയോഗിക്കുന്നു. വിട്ടു മാറാത്ത ചൊറി, സോറിയാസിസ്, പലതരം അലര്‍ജികള്‍, അണുബാധ, വിരശല്യം എന്നിവയ്ക്കും കരിഞ്ചീരക ചികിത്സ ഫലപ്രദമാണ്. ഇതു കൊണ്ടാകാം എല്ലാ രോഗത്തിനും ശമനമാണ് എന്ന് മുഹമ്മദ് നബി പറഞ്ഞത്.

അനവധി ഫലങ്ങളും നൂറിലധികം ഔഷധ ഘടകങ്ങളും അടങ്ങിയതാണ് കരിഞ്ചീരകം. ഫോസ്‌ഫേറ്റ്, അയേണ്‍ , ഫോസ്ഫറസ്, കാര്‍ബണ്‍ തുടങ്ങിയവ അതിലുണ്ട്. അതിന്റെ ഇരുപത്തിയെട്ട് ശതമാനത്തോളം ഏറെ ഉപകാര പ്രദമായ എണ്ണയാണ്. കൂടാതെ, വൈറസി നെയും മറ്റു സൂക്ഷ്മാണു ക്കളെയും നശിപ്പിക്കുന്ന ജൈവ പ്രതിരോധ ഘടകങ്ങള്‍, കാന്‍സറിനെ പ്രതിരോധിക്കുന്ന കരോട്ടിന്‍, ശക്തവും ഉന്മേഷ ദായകവുമായ ജനിതക ഹോര്‍മോണുകള്‍, മൂത്രത്തെയും പിത്തത്തെയും ഇളക്കിവിടുന്ന ഡ്യൂററ്റിക്, ദഹനത്തെ സഹായിക്കുന്ന എന്‍സൈമുകള്‍, അമ്ലങ്ങള്‍ തുടങ്ങിയവയും കരിഞ്ജീരകത്തിൽ അടങ്ങിയിരിക്കുന്നു.


അൻസാർ  അലി നിലമ്പൂർ 

No comments:

Post a Comment

Note: only a member of this blog may post a comment.