8 November 2017

ഹിജഡ ജീവിതവും ഇസ്‌ലാമും

ആണിന്‍റെ ശരീരവും പെണ്ണിന്‍റെ മനസും ശബ്ദവുമായി  ജീവിക്കേണ്ടി വരുന്ന ഹിജഡകളുടെ കാര്യം മഹാ കഷ്ടം  തന്നെ !!. സമൂഹത്തില്‍ നിന്നു ഹിജഡ കള്‍ക്ക് ഏല്‍ക്കേണ്ടി വരുന്ന പീഡനവും അവജ്ഞയും ആരുടെയും മനസ ലിയിക്കാന്‍ പോന്നതാണ്. അല്ലാഹു അങ്ങനെയൊരു ജീവിതം ചിലര്‍ക്ക് വിധിച്ചു.

ക്ഷമിക്കുകയും തഖവ പുലര്‍ത്തുകയും ചെയ്‌താല്‍ പരലോകത്ത് ഹിജഡ കള്‍ക്കു കൂടി വേണ്ടിയാണ് അല്ലാഹു സ്വര്‍ഗം ഒരുക്കി വെച്ചിരി ക്കുന്നത്. സ്വര്‍ഗത്തില്‍ ഹിജഡ കള്‍ക്ക് പൂര്‍ണ്ണ പുരുഷനാകാനോ സ്ത്രീയാകാനോ ഉള്ള ഓപ്ഷന്‍ അല്ലാഹു നൽകുമെന്ന് പ്രത്യാശിക്കാം. സ്വര്‍ഗത്തില്‍ ആർക്കും ഇഷ്ടമുള്ളത് നല്‍കല്‍ അല്ലാഹുവിനു പ്രയാസമുള്ള കാര്യമല്ല. അറിവില്ലാത്ത കാലത്തു എന്‍റെ മനസ്സില്‍ വല്ല അവജ്ഞയും ഹിജഡകളോട് തോന്നിയെങ്കില്‍ അല്ലാഹുവിലേക്ക് ഞാൻ ഖേദിച്ചു മടങ്ങിയിരിക്കുന്നു. 

ഇസ്‌ലാമിൽ എവിടെയും ഹിജഡകളെ തരം താഴ്ത്തുന്ന പരാമർശമില്ല. അവരെ ഒരു ലിംഗ വിഭാഗമായി അംഗീകരിച്ചത് ഖുർആനിൽ  കാണാം. സ്ത്രീകൾക്കും പുരുഷന്മാർക്കും ഉള്ള എല്ലാ അവകാശങ്ങളും ഹിജഡ കൾക്കും ഇസ്‌ലാം നൽകുന്നതായി ഖുർആനിൽ നിന്നും ഹദീസിൽ നിന്നും മനസിലാക്കാം. ജാഹിലിയാ കാലത്ത് ഹിജഡകളെ നിഷ്കരുണം കൊന്നു തള്ളുന്ന പതിവ് അറേബ്യയില്‍ ഉണ്ടായിരുന്നു. മുഹമ്മദ്  നബി അത് ശക്തമായി വിരോധിച്ചതായി ഇമാം അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ കാണാം. 

ഹിജഡകള്‍ക്ക് സാധാരണ മനുഷ്യര്‍ക്കിടയില്‍  അവഹേളനം സഹിച്ചു കഴിഞ്ഞു കൂടാന്‍ കഴിയില്ലെന്ന് നബിക്ക് നന്നായി അറിയാമായിരുന്നു. അവിടുന്ന് മനുഷ്യരോട് അങ്ങേയറ്റം കരുണ ഉള്ളവരായിരുന്നു. മറ്റുള്ളവരെ തെറ്റുകാരാക്കാനും പാടില്ലല്ലോ. അതു കൊണ്ട് ഹിജഡ കള്‍ക്ക് വേറിട്ട്‌ ജീവിക്കാന്‍ നബി മക്കയുടെയും മദീനയുടെയും ഇടയിലുള്ള നഖീ എന്ന സ്ഥലം നിര്‍ദേശിച്ചതായി ഇമാം അബൂ ദാവൂദ് റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസില്‍ കാണാം.

ഹിജഡകള്‍ മിക്കപ്പോഴും ആണും പെണ്ണും കൂടിയതാണല്ലോ. അവരില്‍ ആണിന്‍റെ അംശവും ഉണ്ട്. അതു കൊണ്ട് നബി അവിടുത്തെ ഭാര്യമാരോട് ഹിജഡകളെ ആണുങ്ങളെ പോലെ പരിഗണിക്കാന്‍ കല്‍പ്പിച്ചു അവരുടെ മുന്നില്‍ മറ സ്വീകരിക്കാന്‍ കല്‍പ്പിച്ചതായി ഇമാം അബൂദാവൂദ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇനിയും ഒരുപാട് ഹദീസുകളില്‍ ഹിജഡകളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉണ്ട്. ഈ കുറിപ്പിന്‍റെ ലക്‌ഷ്യം സഹ ജീവികള്‍ എന്ന നിലക്ക് അവരോട് ഒരു സോഫ്റ്റ്‌ കോര്‍ണര്‍ നമ്മുടെ മനസ്സില്‍ ഉണ്ടാകണം എന്ന് പറയല്‍ മാത്രമാണ്. സാഹചര്യങ്ങള്‍ അവരെ മിക്കപ്പോഴും വ്യഭിചാരം തൊഴിലായി സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്നു. വേറെ തൊഴില്‍ പലപ്പോഴും അവര്‍ക്ക് കണ്ടെത്താന്‍ കഴിയുന്നില്ല. എല്ലാറ്റില്‍ നിന്നും മുഖ്യധാരാ സമൂഹം അവരെ ഓടിക്കുന്നു. എന്നാൽ ഇസ്‌ലാമിന്റെ അവരോടുള്ള സമീപനം മനസിലാക്കിയ മുഗൾ, ഓട്ടോമൻ രാജ വംശങ്ങൾ ഭരണത്തിൽ അവർക്ക് മുന്തിയ പരിഗണന നൽകിയിരുന്നു.  

ഇസ്‌ലാമിക നിയമങ്ങൾ ഇമാമുമാർ ക്രോഡീകരിക്കാൻ തുടങ്ങിയ കാലം മുതൽ തന്നെ  ഹിജഡകളെ കുറിച്ച നിയമങ്ങളും അതിലുണ്ട്.   ഇമാം നവവി(റ) പറഞ്ഞു: "ഒരു മനുഷ്യന്‍റെ ചലനങ്ങളിലും ഭാവങ്ങളിലും പെരുമാറ്റങ്ങളിലും ഭാഷയിലും അവന്‍ സ്ത്രീയെ പോലിരിക്കുമെങ്കില്‍ അവനാണ് ഹിജഡ. അവര്‍ രണ്ടു വിധമുണ്ട്. ഒന്ന് സ്ത്രീ പ്രകൃതം ജന്മനാ ലഭിച്ചവര്‍. അവര്‍ക്കത്‌ അഭിനയമല്ല. അവര്‍ അധാര്‍മ്മിക പ്രവര്‍ത്ത നങ്ങളില്‍ ഏര്‍പ്പെടുന്നില്ലെങ്കില്‍ അവരെ കുറ്റപ്പെടുത്താന്‍ പാടില്ല, അവഹേളിക്കാന്‍ പാടില്ല, അവര്‍ ലജ്ജിക്കേണ്ട ആവശ്യവും ഇല്ല. രണ്ടാം തരക്കാര്‍ കുറച്ചൊക്കെ സ്ത്രൈണത ഉണ്ടെങ്കിലും അവര്‍ വ്യഭിചാരത്തിന് വേണ്ടി കൂടുതലും പെണ്ണായി അഭിനയി ക്കുന്നവരാണ്. അവന്‍ പാപിയാണ്, ആക്ഷേപാര്‍ഹനാണ്".

മിക്കപ്പോഴും പാകപ്പിഴവുകള്‍ സംഭവിക്കുന്നു എങ്കിലും അല്ലാഹുവിന്‍റെ ഓരോ സൃഷ്ടിക്കും അതര്‍ഹിക്കുന്ന ആദരവും ബഹുമാനവും നല്‍കാന്‍ അല്ലാഹു നമ്മെ സഹായിക്കട്ടെ. അല്ലാഹുവിന്‍റെ സൃഷ്ടികളെ  അവഹേളിക്കാൻ പിശാചു നമ്മെ പ്രേരിപ്പിക്കുന്നതില്‍ നിന്നും അല്ലാഹു നമ്മെ രക്ഷിക്കട്ടെ...

അൻസാർ  അലി നിലമ്പൂർ

No comments:

Post a Comment

Note: only a member of this blog may post a comment.