29 October 2017

പലിശ ഇസ്‌ലാമിൽ

പലിശ  വാങ്ങുന്നതും  കൊടുക്കുന്നതും  ഇസ്‌ലാം  വൻ കുറ്റമായി കാണുന്നു.   അതുമായി  ബന്ധപ്പെട്ട  ഖുർആൻ വചനങ്ങളും  മുഹമ്മദ് നബിയുടെ  ഹദീസുകളും  താഴെ  കൊടുക്കുന്നു.

അല്ലാഹു  പറഞ്ഞു: "പലിശ തിന്നുന്നവര്‍ പിശാച്‌ ബാധ നിമിത്തം മറിഞ്ഞു  വീഴുന്നവന്‍ എഴുന്നേല്‍ക്കുന്നത്‌ പോലെയല്ലാതെ എഴുന്നേല്‍ക്കില്ല. കച്ചവടവും പലിശ പോലെ തന്നെയാണ്‌ എന്ന്‌ അവര്‍ പറഞ്ഞതിന്റെ ഫലമത്രെ അത്‌. എന്നാല്‍ കച്ചവടം അല്ലാഹു അനുവദിച്ചു പലിശ നിഷിദ്ധമാക്കി. അതിനാല്‍ അല്ലാഹുവിന്റെ ഉപദേശം വന്നു കിട്ടിയിട്ട്‌ (അതനുസരിച്ച്‌) വല്ലവനും (പലിശയില്‍ നിന്ന്‌) വിരമിച്ചാല്‍ അവന്‍ മുമ്പ്‌ വാങ്ങിയത്‌ അവനുള്ളത്‌ തന്നെ. അവന്റെ കാര്യം അല്ലാഹുവിന്റെ തീരുമാനത്തിന് അനുസരിച്ച് ആയിരിക്കും. ഇനി ആരെങ്കിലും (പലിശയിലേക്ക് തന്നെ) മടങ്ങുകയാണെങ്കില്‍ അവരാണ് നരകാവകാശികള്‍. അവരതില്‍ നിത്യ വാസികളായിരിക്കും" (ഖുർആൻ  2: 275)

അല്ലാഹു  പറഞ്ഞു:  "അല്ലാഹു പലിശയെ തുടച്ചു നീക്കുകയും  ദാനധര്‍മ്മങ്ങളെ വളർത്തുകയും ചെയ്യും. യാതൊരു നന്ദികെട്ട ദുര്‍വൃത്തനെയും അല്ലാഹു ഇഷ്ടപ്പെടുന്നതല്ല" (ഖുർആൻ 2: 276)

അല്ലാഹു  പറഞ്ഞു:   "ജനങ്ങളുടെ സ്വത്തുക്കളിലൂടെ വളര്‍ച്ച നേടുവാനായി നിങ്ങള്‍ വല്ലതും പലിശയ്ക്ക്‌ കൊടുക്കുന്ന പക്ഷം അല്ലാഹുവിങ്കല്‍ അത്‌ വളരുകയില്ല. അല്ലാഹുവിന്‍റെ പ്രീതി ലക്ഷ്യമാക്കി നിങ്ങള്‍ വല്ലതും സകാത്തായി നല്‍കുന്ന പക്ഷം അങ്ങനെ ചെയ്യുന്നവരാണ് ഇരട്ടി സമ്പാദിക്കുന്നവര്‍" (ഖുർആൻ  30: 39)

അല്ലാഹു  പറഞ്ഞു:  "വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും പലിശ വകയില്‍ ബാക്കി കിട്ടാനുള്ളത്‌ വിട്ടുകളയുകയും ചെയ്യുക, നിങ്ങള്‍ (യഥാര്‍ത്ഥ) വിശ്വാസികൾ ആണെങ്കിൽ. നിങ്ങള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അല്ലാഹുവിന്റേയും റസൂലിന്റേയും പക്ഷത്തു നിന്ന് (നിങ്ങള്‍ക്കെതിരായ) യുദ്ധ പ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞു കൊള്ളുക. നിങ്ങള്‍ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കില്‍ നിങ്ങളുടെ മൂലധനം നിങ്ങള്‍ക്കു തന്നെ കിട്ടുന്നതാണ്‌. നിങ്ങള്‍ അക്രമം ചെയ്യരുത്‌. നിങ്ങള്‍ അക്രമിക്കപ്പെടുകയും അരുത്‌". (ഖുർആൻ  2: 278, 279)

അല്ലാഹു പറഞ്ഞു:    "വിശ്വാസികളേ, നിങ്ങള്‍ ഇരട്ടി ഇരട്ടിയായി പലിശ തിന്നാതിരിക്കുകയും അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയികളായേക്കാം".(ഖുർആൻ  3: 130)

അല്ലാഹു  പറഞ്ഞു:  "പലിശ അവര്‍ക്ക്‌ (വേദക്കാർക്ക്)  നിരോധിക്കപ്പെട്ടത് ആയിട്ടും അവരത്‌ വാങ്ങിയതു കൊണ്ടും, ജനങ്ങളുടെ സ്വത്തുകള്‍ അവര്‍ അന്യായമായി തിന്നതു കൊണ്ടും കൂടിയാണ്‌ (അത്‌ നിഷിദ്ധമാക്കപ്പെട്ടത്‌) അവരില്‍ നിന്നുള്ള നിഷേധികള്‍ക്ക്‌ നാം വേദനയേറിയ ശിക്ഷ ഒരുക്കി വെച്ചിട്ടുണ്ട്‌".(ഖുർആൻ  4:161)

നബി(സ)  പറഞ്ഞു:  "പലിശയുടെ ഒരു ദിര്‍ഹം പോലും 36 പ്രാവശ്യം വ്യഭിചരിക്കുന്നതിനേക്കാള്‍ വലിയ കുറ്റമാണ്" (അഹമദ്). 

നബി(സ)  പറഞ്ഞു:  "പലിശ എഴുപതു തരമുണ്ട്.  അതില്‍ ചെറിയ പലിശ പോലും സ്വന്തം മാതാവിനെ വ്യഭിചരിക്കുന്നതി നേക്കാള്‍ വലിയ കുറ്റമാണ്"  (തിര്‍മിദി)

നബി(സ) അരുളി: "നിങ്ങള്‍ ഏഴ്   വൻ  പാപങ്ങളെ വര്‍ജ്ജിക്കുവീന്‍. അനുചരന്മാര്‍ ചോദിച്ചു. അവ ഏതെല്ലാമാണ് പ്രവാചകരേ? നബി(സ) അരുളി:  "അല്ലാഹുവില്‍ പങ്കു ചേര്‍ക്കല്‍, മാരണം, നിരപരാധിയെ വധിക്കല്‍, പലിശ തിന്നല്‍, അനാഥയുടെ ധനം ഭക്ഷിക്കല്‍, യുദ്ധത്തില്‍ പിന്തിരിഞ്ഞോടല്‍, പതിവ്രതകളും ശുദ്ധ മനസ്കരുമായ  വിശ്വാസിനികളുടെ പേരില്‍ അപരാധം പറയല്‍ എന്നിവയാണവ". (ബുഖാരി)

ആഇഷ:(റ) പറഞ്ഞു: "അല്‍ബഖറ സൂറത്തിലെ പലിശ സംബന്ധിച്ചുള്ള വാക്യങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ നബി(സ) പള്ളിയിലേക്ക് പുറപ്പെട്ടു. എന്നിട്ട് ആ കല്‍പ്പനകള്‍ ഓതി ക്കേള്‍പ്പിച്ചു. പിന്നീട് പള്ളിയില്‍വെച്ച് തന്നെ മദ്യ വ്യാപാരം നിഷിദ്ധമാക്കി പ്രഖ്യാപിക്കുകയും ചെയ്തു" (ബുഖാരി)

ഔന് ബിന്‍ അബീജുഹൈഫ(റ) പറയുന്നു: "എന്റെ പിതാവ് കൊമ്പ് വെക്കുന്ന ഒരടിമയെ വിലക്കു വാങ്ങി. ഇതിനെ ക്കുറിച്ച് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: നബി(സ) നായയുടെയും രക്തത്തിന്റെയും വില വിരോധിച്ചിരിക്കുന്നു. അവിടുന്ന് പച്ച കുത്തുന്നതും കുത്തിക്കുന്നതും പലിശ തിന്നുന്നതും പലിശ തീറ്റിക്കുന്നതും വിരോധിച്ചിരിക്കുന്നു. അതുപോലെ രൂപങ്ങള്‍ നിര്‍മ്മിക്കുന്നവനെ ശപിച്ചിരിക്കുന്നു" (ബുഖാരി)

നബി(സ) അരുളി: "സ്വര്‍ണ്ണം നല്‍കി സ്വര്‍ണ്ണം കൈമാറുന്നത് പലിശയാണ്. എന്നാല്‍ റൊക്കമായിട്ടു  ആണെങ്കില്‍ വിരോധമില്ല. ഗോതമ്പ് കൊടുത്ത് ഗോതമ്പ് കൈമാറുന്നതു പലിശയാണ്. എന്നാല്‍ റൊക്കമാണെങ്കില്‍ വിരോധമില്ല. ഈത്തപ്പഴം കൊടുത്തു ഈത്തപ്പഴം കൈമാറുന്നത് പലിശയാണ്. എന്നാൽ റൊക്കമാണെങ്കില്‍ വിരോധമില്ല. ബാര്‍ലി കൊടുത്തു ബാര്‍ലി വാങ്ങുന്നതു പലിശയാണ്. റൊക്കമാണെങ്കില്‍ വിരോധമില്ല." (ബുഖാരി)

അബൂസഈദ്(റ) പറഞ്ഞു: ബിലാല്‍ ഒരിക്കല്‍ നബി(സ)യുടെ അടുത്തു ബര്‍നി ഇനത്തില്‍പ്പെട്ട കുറച്ചു ഈത്തപ്പഴം  കൊണ്ടുവന്നു. ഇതെവിടെ നിന്ന് കിട്ടി? നബി(സ) ചോദിച്ചു: എന്റെയടുക്കല്‍ കേടുവന്ന കുറച്ച് ഈത്തപ്പഴം ഉണ്ടായിരുന്നു. അതു രണ്ടു സ്വാഅ് കൊടുത്തു നബി(സ)ക്ക് വേണ്ടി ഒരു സ്വാഅ് പകരം വാങ്ങിയെന്ന് ബിലാല്‍(റ) മറുപടി പറഞ്ഞു. നബി(സ) ആ സന്ദര്‍ഭത്തില്‍ പറഞ്ഞു: മോശം! മോശം! തനിപ്പലിശ, തനിപ്പലിശ, മേലില്‍ അങ്ങനെ ചെയ്യരുത്, നീ നല്ലത് വാങ്ങാന്‍ ഉദ്ദേശിച്ചാൽ ആ താഴ്ന്ന ഇനം കിട്ടുന്ന വിലക്ക് വിറ്റിട്ട് അതുകൊണ്ട് ഇതു വിലക്ക് വാങ്ങുക". (ബുഖാരി)

ജാബിര്‍(റ) പറഞ്ഞു: "അല്ലാഹുവിന്റെ ദൂതന്‍(സ) പലിശ വാങ്ങുന്നവനെയും പലിശ കൊടുക്കുന്നവനെയും ആ ഇടപാടു എഴുതുന്നവനെയും അതിന്റെ രണ്ടു സാക്ഷികളേയും ശപിക്കുകയും പറയുകയും ചെയ്തു, അവര്‍  എല്ലാവരും ഒരു പോലെ ആണ്" (മുസ്ലിം)

നബി(സ)  പറഞ്ഞു: "പലിശ തിന്നാത്തവരായി ആരും തന്നെ ഇല്ലാതാകുന്ന ഒരു കാലം ജനങ്ങളുടെ മേല്‍വരും: ഒരുവന്‍ അതു തിന്നില്ലെങ്കിലും, അതിന്റെ ആവി അവനില്‍ എത്തിച്ചേരും" (അബൂദാവൂദ്)

അബൂജുഹൈഫ(റ) പറയുന്നു: നബി(സ) പലിശ തിന്നുന്നവനേയും തീറ്റിക്കുന്നവനേയും പച്ച കുത്തുന്നവനേയും അതിന് ആവശ്യപ്പെടുന്നവനെയും ചിത്രം വരക്കുന്നവനെയും ശപിച്ചിരിക്കുന്നു. (ബുഖാരി.) 


അൻസാർ  അലി  നിലമ്പൂർ


No comments:

Post a Comment

Note: only a member of this blog may post a comment.